വാഷിംഗ്ടൺ: സൈനിക നീക്കങ്ങളിലൂടെ സാധ്യമാകാത്ത കീഴടങ്ങൽ കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ നേടിയെടുക്കാൻ ഇറാനെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഗോളതലത്തിൽ ഇറാനെ ഒറ്റപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതിനുമായി ഇറാന്റെ എണ്ണ കയറ്റുമതി പൂർണ്ണമായി തടയാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചൈന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഉപഭോക്താക്കളിലേക്ക് ഇറാനിയൻ എണ്ണ എത്തുന്നത് തടയാൻ ഉപരോധം ശക്തമാക്കിയിട്ടുണ്ട്.
നിലവിലെ ഉപരോധങ്ങളെ മറികടക്കാൻ ഇറാന് ഏകദേശം നാല് മാസത്തെ എണ്ണ കയറ്റുമതി വരുമാനത്തിനുള്ള കരുതൽ ശേഖരമുണ്ടെന്ന് കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന ‘ക്ലെപ്ലർ’ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയാൽ അതിനുശേഷം വരുമാനം പൂർണ്ണമായും നിലയ്ക്കുമെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഇറാൻ, ദശാബ്ദങ്ങളായുള്ള യുഎസ് ഉപരോധങ്ങളെ പ്രതിരോധിച്ച് നിൽക്കാൻ ‘സർവൈവൽ ഇക്കോണമി’ കെട്ടിപ്പടുത്തിട്ടുണ്ടെന്നും അതിനാൽ പെട്ടെന്നൊരു തകർച്ച സാധ്യതയല്ലെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
യുഎഇ, ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത സാമ്പത്തിക-വ്യാപാര ശൃംഖലകൾ തകർത്താൽ മാത്രമേ ട്രംപിന്റെ പുതിയ നീക്കം പൂർണ്ണ വിജയത്തിലെത്തുകയുള്ളൂ. ഇറാന്റെ കള്ളക്കടത്ത്, ബെനാമി കമ്പനികൾ, ഹവാല ഇടപാടുകൾ എന്നിവ തടയാൻ വിവിധ രാജ്യങ്ങളുടെ ഏകോപനം ആവശ്യമാണ്. ഇറാന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് കനത്ത തിരിച്ചടിയായി യുഎഇ കഴിഞ്ഞ ദിവസം ഇറാനുമായുള്ള എല്ലാ സാമ്പത്തിക-വ്യാപാര ഇടപാടുകളും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

















