വാഷിംഗ്ടൺ: ഇറാന്റെ ക്രൂഡ് ഓയിൽ വാങ്ങുന്ന ചൈനീസ് കമ്പനികൾക്കെതിരെ ഉടനടി സെക്കൻഡറി ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും, ആവശ്യമെങ്കിൽ മാത്രം പ്രയോഗിക്കാനുള്ള ആയുധമായി ട്രംപ് ഭരണകൂടം ഇത് മാറ്റിവെച്ചിരിക്കുകയാണെന്നും മുൻ യു.എസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ മാർക്ക് പൈഫിൾ. അൽ ജസീറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾ പരസ്പരം ശക്തമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ബെയ്‌ജിംഗിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നത് നയതന്ത്രപരമായി തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
അതിനാൽ ചൈനയെ മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ പ്രേരിപ്പിക്കുന്ന നയമാണ് യു.എസ് നിലവിൽ സ്വീകരിക്കുന്നത്. കുറഞ്ഞ വിലയിൽ ഇറാന്റെ ഉപരോധിക്കപ്പെട്ട എണ്ണ വാങ്ങുന്നത് ചൈനീസ് റിഫൈനറികൾക്ക് ആഗോളതലത്തിൽ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടണിനെ സഹായിക്കാൻ ചൈന താല്പര്യം കാണിക്കുന്നില്ലെന്ന് മാത്രമല്ല, അവർ രഹസ്യമായി ടെഹ്റാനെ പിന്തുണയ്ക്കുന്നുണ്ടാകാമെന്നും മാർക്ക് പൈഫിൾ കൂട്ടിച്ചേർത്തു.
“ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ചൈന പ്രവർത്തിക്കുന്നത്. ഇറാൻ യുദ്ധം പോലുള്ള മറ്റൊരു വലിയ അന്താരാഷ്ട്ര വിഷയം കാരണം അമേരിക്ക പ്രതിസന്ധിയിലാകുന്നത് കാണുന്നതിൽ ചൈനയ്ക്ക് എതിർപ്പില്ല,” അദ്ദേഹം വ്യക്തമാക്കി.സെപ്റ്റംബർ 24-ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വാഷിംഗ്ടൺ ഡി.സിയിൽ എത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നിർണ്ണായക കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ വിലയിരുത്തൽ പുറത്തുവന്നിരിക്കുന്നത്.

















