വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം നിലനിൽക്കുന്ന മിഡിൽ ഈസ്റ്റിലേക്ക് യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ’ എത്തിച്ചേർന്നതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) സ്ഥിരീകരിച്ചു. ദീർഘകാലമായി മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ‘യുഎസ്എസ് അബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനിക്കപ്പലിന് പകരമായാണ് യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്.
ഇറാൻ യുദ്ധത്തെ തുടർന്ന് കടലിൽ നിശ്ചിത സമയത്തിലും കൂടുതൽ തുടരേണ്ടി വന്നതാണ് അബ്രഹാം ലിങ്കണിലെ സൈനികരുടെ മാനസികാരോഗ്യത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിച്ചത്. കപ്പലിലെ ഒരു നാവികൻ കടലിൽ വീണ സംഭവവും, ജീവനക്കാരുടെ മോശം മാനസികാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടുകളും ജനപ്രതിനിധികൾക്കിടയിലും സൈനികരുടെ കുടുംബങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.
നേരത്തെ നിശ്ചയിച്ച കപ്പലുകളുടെ മാറ്റത്തിന്റെ ഭാഗമായി ഓഗസ്റ്റ് 5-ന് വിയറ്റ്‌നാമിലെ സന്ദർശനത്തിന് ശേഷമാണ് ജോർജ്ജ് വാഷിംഗ്ടൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. പുതിയ നീക്കത്തോടെ പസിഫിക് മേഖലയിൽ നിലവിൽ അമേരിക്കയ്ക്ക് വിമാനവാഹിനിക്കപ്പലുകളുടെ സാന്നിധ്യം ഇല്ലാത്ത അവസ്ഥയാണുള്ളത്.

















