സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ എ.ഐ. ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മോഹൻലാലിനെയും സുഹൃത്തായ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഡാൻസാണ് അതിലുള്ളതെന്നും, താൻ ശരിക്കും കളിച്ച ഡാൻസാണെന്ന് കരുതി ഒരു അഞ്ചുവയസ്സുകാരൻ വന്ന് അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ പരിഹാസരൂപേണ നിർമ്മിച്ചതാണെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഇത്തരം സൃഷ്ടികളിൽ ചില നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കൊച്ചിയിൽ അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പവർക്കട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെ കെ.എസ്.ഇ.ബി. ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന രീതിയിൽ പ്രചരിച്ച വീഡിയോ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മെറ്റ ഇന്ത്യയിൽ നീക്കം ചെയ്തിരുന്നു. എന്നാൽ വിനോദം മാത്രം ലക്ഷ്യമിട്ട് നിർമ്മിച്ച വീഡിയോ പോസിറ്റീവായാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും, ഇന്ത്യയിൽ ഇത് വീണ്ടും ലഭ്യമാക്കാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും വീഡിയോ നിർമ്മിച്ച ‘Reach you.in’ പ്രതിനിധി അഭിജിത്ത് കെ.എസ്. പ്രതികരിച്ചു. എ.ഐ. വീഡിയോ എന്ന മുന്നറിയിപ്പോടെയാണ് പ്രചരിച്ചതെങ്കിലും നിലവിൽ വിദേശത്തുള്ളവർക്ക് മാത്രമാണ് ഇത് കാണാൻ സാധിക്കുന്നത്.
അതേസമയം, വീഡിയോ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ സൈബർ വിംഗ് ആയിരിക്കാമെന്ന് ‘എ.ഐ. കവല’ ഉടമ കൂടിയായ അഭിജിത് ആരോപിച്ചു. മാസ് പെറ്റീഷൻ ലഭിച്ചതിനാലാണ് നടപടിയെന്ന് മെറ്റ അറിയിച്ചതായും, മുഖ്യമന്ത്രി കാണുന്നതിന് മുൻപ് തന്നെ സൈബർ വിംഗ് പരാതിപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോടിക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞതിനാൽ വിഷയം തുടർന്ന് പരാതിപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

















