ജന്തർ മന്തറിലെ സമരത്തിൽ പങ്കെടുത്ത ദലിത് ആക്ടിവിസ്റ്റ് നിഷുവിന്റെ പിതാവ് സഞ്ജയിനെ മർദിച്ച തീവ്ര ഹിന്ദുസംഘടന പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രി കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ സ്വാധീനം മൂലം താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്നും ക്രൂരമായി മർദിച്ചെന്നും ഇയാൾ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയതിനെതിരെ സിജെപി പ്രവർത്തകർ (പാറ്റകൾ) പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ ഉപരോധ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്നാണ് പോലീസിന്റെ ഈ നടപടി.
ചന്ദ്രശേഖർ ആസാദ് എംപി, യൂത്ത് കോൺഗ്രസ് നേതാക്കൾ, സിജെപി നേതാക്കളായ അഷുതോഷ് രൻഗ, സൗരവ് ദാസ് എന്നിവർ നിഷുവിനും പിതാവിനും ഒപ്പം പോലീസ് ഉദ്യോഗസ്ഥരെ കണ്ടു സംസാരിച്ചു. തുടർന്ന് വധശ്രമത്തിനും എസ്സി/എസ്റ്റി വിഭാഗത്തിനെതിരായ അതിക്രമത്തിനും കേസ് രജിസ്റ്റർ ചെയ്യാമെന്ന് പോലീസ് സമ്മതിക്കുകയായിരുന്നു. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്ന് നാളെ നടത്താനിരുന്ന പ്രക്ഷോഭ പരിപാടികൾ സിജെപി പിൻവലിച്ചു.

















