ജനീവ: ഫണ്ട് ദൗർലഭ്യത്തെ തുടർന്ന് അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നൽകിവരുന്ന ഭക്ഷ്യസഹായം പകുതിയായി വെട്ടിച്ചുരുക്കാൻ ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യ പ്രോഗ്രാം (ഡബ്ല്യുഎഫ്പി) നിർബന്ധിതരായി. ഇത് മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന നാല് ലക്ഷത്തോളം പലസ്തീനികൾക്കാണ് നിലവിൽ സഹായം ലഭിച്ചിരുന്നത്. എന്നാൽ ഈ മാസം മുതൽ ഇത് രണ്ട് ലക്ഷമായി കുറയ്ക്കുമെന്ന് സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി. രണ്ടു വർഷം മുമ്പുള്ളതിനേക്കാൾ രണ്ടിരട്ടിയായി ഭക്ഷ്യ ആവശ്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ സഹായ വെട്ടിച്ചുരുക്കൽ വന്നിരിക്കുന്നതെന്ന് ഫലസ്തീനിലെ ഡബ്ല്യുഎഫ്പി പ്രതിനിധി ഷാൻ ഹ്യൂസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരുകാലത്ത് സ്വന്തം ഭൂമിയിൽ നിന്ന് വരുമാനം കണ്ടെത്തി മെച്ചപ്പെട്ട രീതിയിൽ ജീവിച്ചിരുന്ന കുടുംബങ്ങൾക്ക് ഇപ്പോൾ ആവശ്യത്തിന് ഭക്ഷണം വാങ്ങാൻ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇസ്രായേലി കുടിയേറ്റക്കാരുടെ വർദ്ധിച്ചുവരുന്ന അക്രമങ്ങളും കുടിയൊഴിപ്പിക്കലുകളും ഫലസ്തീനികളുടെ ഉപജീവനമാർഗ്ഗങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും, ഇത് പട്ടിണി രൂക്ഷമാക്കുകയും കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളവിടുകയും ചെയ്യുന്നതായും ഡബ്ല്യുഎഫ്പി കൂട്ടിച്ചേർത്തു.

















