സംസ്ഥാനത്തെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചതിനൊപ്പം വിവിധ വകുപ്പ് തലപ്പങ്ങളിലും പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് വനംവകുപ്പിലേക്ക് മാറ്റി നിയമിച്ചു. വനംവകുപ്പ് ജോയിന്റ് സെക്രട്ടറി ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്ത് വരുത്തിയ മാറ്റങ്ങളുടെ ഭാഗമായി അഞ്ജു കെ. എസ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേൽക്കും. ശ്രീധന്യ സുരേഷാണ് കാസർകോടൻ മണ്ണിലേക്ക് പുതിയ കളക്ടറായി എത്തുന്നത്. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് മുന്നോടിയായി ദിലീപ് കൈനിക്കരയെ ശബരിമല എ.ഡി.എം ആയി സർക്കർ നിയോഗിച്ചു.
മറ്റ് പ്രധാന വകുപ്പുകളിലും യുവ ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. വയോജന ക്ഷേമ വകുപ്പ് ഡയറക്ടറായി അരുൺ എസ്. നായരെയും, കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടറായി അഖിൽ വി. മേനോനെയും നിയമിച്ചു. ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് റവന്യൂ, പൊതുഭരണ തലങ്ങളിൽ ഈ നിർണായക സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

















