2027 ലെ 99-ാമത് അക്കാദമി അവാർഡിലെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാഠി ചിത്രം ‘ഗോന്ധൽ’ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സന്തോഷ് ദവഖാർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഗ്രാമീണ മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിൽ നവദമ്പതികൾക്കായി രാത്രിയിൽ നടക്കുന്ന പരമ്പരാഗത ആചാരത്തെയും തുടർന്നുണ്ടാകുന്ന സംഭവങ്ങളെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
വിവിധ ഭാഷകളിൽ നിന്നുള്ള 33 ചിത്രങ്ങളിൽ നിന്നാണ് സെലക്ഷൻ കമ്മിറ്റി ഗോന്ധലിനെ അന്തിമമായി തെരഞ്ഞെടുത്തതെന്ന് ജൂറി ചെയർപേഴ്സൺ പി. ശേഷാദ്രി വ്യക്തമാക്കി. മത്സരരംഗത്തുണ്ടായിരുന്ന 14 ഹിന്ദി ചിത്രങ്ങളും നാല് മറാഠി ചിത്രങ്ങളും ഒരു മലയാള ചിത്രവും ഉൾപ്പെടെയുള്ളവയെ മറികടന്നാണ് ഗോന്ധലിന്റെ നേട്ടം. വിനോദ് കാംബ്ലിയുടെ ‘ബാലൻ ദ ബോയ്’ ആയിരുന്നു മത്സരത്തിലുണ്ടായിരുന്ന മലയാള ചിത്രം. ‘അംഖ്’, ‘ഇക്കിസ്’ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിൽ ഗോന്ധലിനൊപ്പം ഉണ്ടായിരുന്നത്. ഇളയരാജയാണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
വിശ്വാസം, ഭക്തി, ചതി എന്നിവ പ്രമേഹമാകുന്ന ചിത്രത്തിൽ ഇഷിത ദേശ്മുഖ് ആണ് കേന്ദ്ര കഥാപാത്രമായ സുമനെ അവതരിപ്പിച്ചത്. കിഷോർ കദം, യോഗേഷ് സൊഹാനി, നിഷാദ് ഭോയിർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 2025-ൽ ഗോവയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച സംവിധായകനുള്ള രജത മയൂരം കരസ്ഥമാക്കിയിരുന്നു. 10 ദിവസം കൊണ്ടാണ് സെലക്ഷൻ കമ്മിറ്റി അന്തിമ ചിത്രം തെരഞ്ഞെടുത്തത്.
















