തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തുടക്കമിടാൻ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ ഡൽഹി സന്ദർശനത്തിൽ വിഷയം പ്രധാന ചർച്ചയാകും. സംസ്ഥാനത്തിന്റെ ചില പ്രധാന ഉപാധികൾ അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സർക്കാരിന്റെ നിലപാട്. പാഠ്യപദ്ധതിയിൽ കേന്ദ്രം നേരിട്ട് ഇടപെടരുത്, പദ്ധതിക്കായി സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം സംസ്ഥാനത്തിന് നൽകണം എന്നിവയാണ് കേരള മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. ഈ നിബന്ധനകൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി കേരളം വീണ്ടും ചർച്ച നടത്തുക. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ സ്വയംഭരണാധികാരവും തനിമയും സംരക്ഷിച്ചുകൊണ്ട് മാത്രമേ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കൂ എന്ന ഉറച്ച നിലപാടിലാണ് സർക്കാർ. മുൻപ് ഒപ്പുവെക്കാൻ മടിച്ച ധാരണാപത്രത്തിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം തയ്യാറായാൽ പദ്ധതിയുടെ ഭാഗമാകാൻ കേരളം തയ്യാറായേക്കും.