ദോഹ: ഹോർമുസ് കടലിടുക്കിന് ചുറ്റും അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും യുദ്ധ അന്തരീക്ഷം രൂക്ഷമായ സാഹചര്യത്തിൽ ആശങ്കയറിയിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നത് മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെക്കുമെന്ന് ഒന്നാം ദിവസം മുതൽ തന്നെ തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മജിദ് അൽ-അൻസാരി ചൊവ്വാഴ്ച വ്യക്തമാക്കി.
ഈ സൈനിക നീക്കങ്ങൾ ആർക്കും പ്രയോജനം ചെയ്യില്ലെന്നും മേഖലയിലെ എല്ലാവരെയും ഇത് ദോഷകരമായി ബാധിക്കുമെന്നും അൽ-അൻസാരി പറഞ്ഞു. അതിനാൽ ഇരുവിഭാഗവും വിവേകം കാണിക്കണമെന്നും നയതന്ത്ര ചർച്ചകളുടെ പാതയിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാൻ, ഒമാൻ തുടങ്ങിയ മധ്യസ്ഥ പങ്കാളികളുമായി ചേർന്ന് പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകൾ തുടരുകയാണെന്നും ഖത്തർ വ്യക്തമാക്കി.
അതേസമയം, നിലവിൽ ഇറാനുമായി നേരിട്ടുള്ള ചർച്ചകളൊന്നും നടക്കുന്നില്ലെന്നും അതിനുള്ള പദ്ധതികളില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. തിങ്കളാഴ്ച നടത്തിയ പ്രസ്താവനയിൽ, ഇത് താരതമ്യേന ഒരു “ചെറിയ യുദ്ധം” മാത്രമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാനെ പരാജയപ്പെട്ട രാജ്യമായി വിശേഷിപ്പിച്ച അദ്ദേഹം, ഇറാന്റെ മേൽ സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിനൊപ്പം പുതിയ സൈനിക ആക്രമണങ്ങൾക്ക് ഉത്തരവിടാൻ തയ്യാറാണെന്ന സൂചനയും നൽകി.

















