കൊച്ചി: പരിധിയിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ആശ്വാസമില്ല. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. നാളെ പ്രൊഡക്ഷൻ വാറണ്ട് ബത്തേരി കോടതി പരിഗണിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കൂടുതൽ വാദത്തിനായി വരും ചൊവ്വാഴ്ചത്തേക്ക് മാറ്റി.
നേരത്തെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ‘ഡിസ്മിസ്ഡ്’ എന്ന ഒറ്റവാക്കിലായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. തുടർന്ന്, ആന്റോ അഗസ്റ്റിനെ നാളെ നേരിട്ട് ഹാജരാക്കാൻ ബത്തേരി കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ജാമ്യം തേടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
വീട്ടിൽ നിന്ന് അനുവദനീയമായ അളവിലും കൂടുതൽ മദ്യം പിടിച്ചെടുത്തതിനെ തുടർന്ന് എക്സൈസ് എടുത്ത കേസിലാണ് നടപടി. വരും ദിവസങ്ങളിൽ ബത്തേരി കോടതിയിലെ പ്രൊഡക്ഷൻ വാറണ്ട് നടപടികളും ചൊവ്വാഴ്ച ഹൈക്കോടതി എടുക്കുന്ന നിലപാടും കേസിൽ നിർണായകമാകും.
















