swayamvara
pulimoottil

29 ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ പുറത്താക്കാന്‍ അനുമതി തേടി ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു

29 ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ പുറത്താക്കാന്‍ അനുമതി തേടി ട്രംപ്  സുപ്രീം കോടതിയെ സമീപിച്ചു

വാഷിങ്ടണ്‍: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന 29 സജീവ സൈനികരെ ഉടന്‍ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ ജനുവരിയില്‍ ആരംഭിക്കാനിരിക്കെയാണ് അതിന് മുമ്പ് തന്നെ സൈനികരെ പുറത്താക്കാന്‍ അനുമതി തേടി അടിയന്തര ഹര്‍ജി സമര്‍പ്പിച്ചത്. അസാധാരണ പ്രാധാന്യമുള്ള വിഷയംഎന്നാണ് ഭരണകൂടം ഹര്‍ജിയില്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ സൈനികര്‍ക്കെതിരായ പെന്റഗണ്‍ നയം ഭരണഘടന ഉറപ്പുനല്‍കുന്ന നിയമനടപടിക്കുള്ള അവകാശവും തുല്യ സംരക്ഷണത്തിനുള്ള അവകാശവും ലംഘിക്കുന്നതാണെന്ന് നിരവധി കോടതികള്‍ മുമ്പ് നിരീക്ഷിച്ചിരുന്നു. നയം രൂപപ്പെടുത്തിയത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടുള്ള വിരോധത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചില കോടതികള്‍ വിലയിരുത്തി. എന്നാല്‍ ഈ കണ്ടെത്തലുകളെ ട്രംപ് ഭരണകൂടം ശക്തമായി എതിര്‍ക്കുകയാണ്.

ജെന്‍ഡര്‍ ഡിസ്‌ഫോറിയയുടെ ചരിത്രമുള്ള സൈനികരെ സര്‍വീസില്‍ നിന്ന് വിലക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയവുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ മറ്റൊരു കേസായ U.S. v. Talbott-ല്‍, നയം ചോദ്യം ചെയ്ത് കേസ് നല്‍കിയ 29 പേരെ സൈന്യത്തില്‍ നിന്ന് പുറത്താക്കുന്നത് കഴിഞ്ഞ ജൂണില്‍ ഫെഡറല്‍ ജഡ്ജിമാര്‍ തടഞ്ഞു. നിലവിലെ സൈനികര്‍, റിസര്‍വ് അംഗങ്ങള്‍, നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍, സൈന്യത്തില്‍ ചേരാന്‍ ശ്രമിക്കുന്ന ഒരാള്‍ എന്നിവരാണ് കേസിലെ ഹര്‍ജിക്കാര്‍.

ഹര്‍ജിക്കാരെ നിലവിലെ സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിച്ച കോടതി ഉത്തരവ് ”ഗുരുതരമായ തെറ്റാണ്” എന്ന് യുഎസ് സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സോയര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. രാജ്യത്തിന്റെ സായുധ സേനയില്‍ ആര്‍ക്കെല്ലാം സേവനം ചെയ്യാമെന്ന് തീരുമാനിക്കാനുള്ള യുഎസ് സൈന്യത്തിന്റെ അധികാരം ”അസാധാരണ പ്രാധാന്യമുള്ള വിഷയമാണെന്നും” അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നയം ഭരണഘടനാപരമാണോ എന്നതില്‍ സുപ്രീം കോടതി അന്തിമ നിലപാട് സ്വീകരിക്കണമെന്നും സോയര്‍ ആവശ്യപ്പെട്ടു.

കേസില്‍ കീഴ്‌ക്കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ കേസ് പരിഗണിക്കണമോ എന്ന് സുപ്രീം കോടതി തീരുമാനിക്കും. അതുവരെ 29 ഹര്‍ജിക്കാരും സൈന്യത്തില്‍ തുടരും. ഇവര്‍ ആവശ്യമായ എല്ലാ സൈനിക മാനദണ്ഡങ്ങളും പാലിക്കുന്ന യോഗ്യതയുള്ളവരാണെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ പ്രതിനിധീകരിക്കുന്ന അഭിഭാഷക ജെന്നിഫര്‍ ലെവി പറഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങളുടെയും വിരോധത്തിന്റെയും പേരില്‍ സൈനികരെ പുറത്താക്കാന്‍ നികുതിദായകരുടെ കോടിക്കണക്കിന് പണം ചെലവഴിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

Trump seeks approval to immediately discharge 29 transgender troops; approaches Supreme Court.

Share Email
Top