മാഡ്രിഡ്: പലസ്തീൻ അനുകൂല ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിന്റെ പേരിൽ സ്പെയിനിൽ അറസ്റ്റിലായ പ്രമുഖ അമേരിക്കൻ കോടീശ്വരൻ ജെയിംസ് “ഫെർഗി” ചേമ്പേഴ്സിന് നേരെ യുഎസ് അധികൃതർ നടത്തുന്നത് “രാഷ്ട്രീയ പ്രതികാരം” മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകരും ആരോപിച്ചു. ഹമാസിന് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് ചേമ്പേഴ്സിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് കുടുംബത്തിന്റെ പ്രതികരണം.
കഴിഞ്ഞ ജൂലൈയിൽ സ്പാനിഷ് ദ്വീപായ ഇബിസയിൽ വച്ചാണ് ഭാര്യയും നടിയുമായ സ്റ്റെല്ല ഷ്നാബെലിനൊപ്പം കഴിയുകയായിരുന്ന ചേമ്പേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തത്. ടുണീഷ്യയിലേക്ക് 7.5 മില്യൺ ഡോളർ കൈമാറിയതിൽ ചേമ്പേഴ്സിന് പങ്കുണ്ടെന്നും ഈ തുക പിന്നീട് ഹമാസിനായി ഉപയോഗിച്ചെന്നുമാണ് അമേരിക്കൻ ഏജൻസികളുടെ പ്രധാന ആരോപണം.
അമേരിക്കയിലെ ഏറ്റവും സമ്പന്നമായ വ്യവസായ കുടുംബങ്ങളിലൊന്നിലെ അവകാശിയായ ചേമ്പേഴ്സ്, ഗാസയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു മില്യൺ ഡോളറിലധികം ധനസഹായം നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം വ്യക്തമാക്കി. എന്നാൽ നിരപരാധിയായ അദ്ദേഹത്തെ രാഷ്ട്രീയ കാരണങ്ങളാൽ വേട്ടയാടുകയാണെന്നാണ് കുടുംബത്തിന്റെ നിലപാട്.

















