ടെഹ്റാൻ: ചൈനയില്‍ നിന്ന് ഇറാന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നതായി വിവരം. അമേരിക്കയും ഇസ്രയേലും കനത്ത വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്‍റെ തീരുമാനം. ചൈനീസ് ചെങ്ദു J-10C ഫൈറ്റര്‍ ജെറ്റുകളാണ് ഇറാന്‍ വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടതോടു കൂടിയാണ് ചൈനീസ് ജെറ്റുകള്‍ വാങ്ങാന്‍ ഇറാന്‍ തീരുമാനിച്ചത്. പാകിസ്താന്‍ വ്യോമസേനയുടെ കൈവശമുളള പിഎല്‍ 15 മിസൈലുകളുമായി സാമ്യമുളളവയാണ് ഈ യുദ്ധവിമാനങ്ങള്‍.
റഷ്യയുമായുളള SU-35 വിമാനങ്ങള്‍ വാങ്ങാനുളള കരാര്‍ പരാജയപ്പെട്ടിരുന്നു. 4.5 ജനറേഷന്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനമായ ചെങ്ദു സ്വന്തമാക്കാനായി ഇറാന്‍ ചൈനയുമായുളള ചര്‍ച്ചകള്‍ ശക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്ന് J-10C യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ നേരത്തെ തന്നെ ഇറാന്‍ ശ്രമം നടത്തിയിരുന്നു. 2015-ല്‍ ചൈനയില്‍ നിന്ന് 150 ജെറ്റുകള്‍ വാങ്ങാനാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍, വിദേശ കറന്‍സി ഉപയോഗിച്ച് പണം നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
2023-ല്‍ സുഖോയ് SU- 35 യുദ്ധവിമാനങ്ങള്‍, എംകെ-28 അറ്റാക് ഹെലികോപ്റ്ററുകള്‍, എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍, യാക്ക്- 130 പരിശീലന വിമാനങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ഇറാന്‍ ചൈനയുമായി കരാര്‍ അന്തിമമായതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കരാര്‍ പ്രകാരം ഇറാന് ലഭിച്ചത് ട്രെയിനിംഗ് ജെറ്റുകള്‍ മാത്രമായിരുന്നു. ഇറാന്‍ വ്യോമസേനയുടെ കൈവശം 150 യുദ്ധവിമാനങ്ങളാണ് നിലവിലുളളത്.
Iran set to buy Chinese Chengdu J-10C fighter jets