ആഗോള അയ്യപ്പസംഗമത്തിനായി മുഖ്യമന്ത്രി പമ്പയിലെത്തി

ആഗോള അയ്യപ്പസംഗമത്തിനായി മുഖ്യമന്ത്രി പമ്പയിലെത്തി
Share Email

ആഗോള അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിൽ എത്തി. സംഗമത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വിപുലമായ ക്രമീകരണങ്ങൾ സർക്കാർ ഒരുക്കിയിരിക്കുന്നു. ശനിയാഴ്ചയാണ് സംഗമം നടക്കുന്നത്. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി പമ്പയിൽ തങ്ങും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പമ്പയിൽ എത്തുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മരാമത്ത് ഓഫീസ് കോംപ്ലക്സിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. കർശന പോലീസ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സെക്രട്ടറി എം.ജി. രാജമാണിക്യം ഐഎഎസ് തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ 9.30ന് പമ്പ മണപ്പുറത്തുള്ള വേദിയിൽ സംഗമം ഉദ്ഘാടനം ചെയ്യും. 12 മണിവരെ ഉദ്ഘാടന ചടങ്ങ് നീണ്ടുനിൽക്കും.

ഉദ്ഘാടനത്തിന് ശേഷം സെഷനുകൾ ആരംഭിക്കും. മുഖ്യമന്ത്രി ഉദ്ഘാടനത്തിൽ മാത്രം പങ്കെടുക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും ചടങ്ങിൽ ഉണ്ടാകും. പാസുള്ളവർക്ക് മാത്രമാണ് പ്രവേശനം. 3500 പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ ആറുമുതൽ രജിസ്ട്രേഷൻ നടക്കും. 11.30 മുതൽ മൂന്ന് വേദികളിൽ ചർച്ചകൾ ആരംഭിക്കും.

Share Email
Top