വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഐടി മേഖലയെ ലക്ഷ്യമിട്ട് പുതിയ നീക്കങ്ങൾ ഉണ്ടാകുമെന്ന് സൂചന. യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഔട്ട്‌സോഴ്‌സിങ് നിർത്തലാക്കാനുള്ള ശ്രമങ്ങൾ ട്രംപ് ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാപാര യുദ്ധം പ്രഖ്യാപിച്ച് തീരുവ വർധിപ്പിച്ച ട്രംപ്, ഇന്ത്യയ്ക്കെതിരെ വീണ്ടും നടപടികളിലേക്ക് കടക്കുകയാണ്. ഇത്തരമൊരു നയം നടപ്പാക്കിയാൽ ഇന്ത്യൻ ഐടി വ്യവസായത്തിന് കനത്ത തിരിച്ചടിയാകും.
യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിൽ ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമല്ലാത്ത ലൂമർ, ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. “ഇനി ഇംഗ്ലീഷിനായി 2 അമർത്തേണ്ടി വരില്ല” എന്ന തമാശ രൂപത്തിലുള്ള അവരുടെ പോസ്റ്റ്, യുഎസ് കമ്പനികളുടെ ഔട്ട്‌സോഴ്‌സിങ് നിർത്താനുള്ള നീക്കത്തെ സൂചിപ്പിക്കുന്നു. ഇതിനെ ശരിവെക്കും വിധം മാധ്യമ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യൻ ഐടി മേഖല യുഎസ് കമ്പനികളിൽ നിന്നുള്ള ഔട്ട്‌സോഴ്‌സിങ് കരാറുകളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. ഈ കരാറുകൾ നിർത്തലാക്കുന്നത് ഇന്ത്യയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വൻതോതിൽ തൊഴിൽ നഷ്ടത്തിന് ഇത് വഴിവെക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ട്രംപ് ഭരണകൂടത്തിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല, ഇത് അനിശ്ചിതത്വം വർധിപ്പിക്കുന്നു.
അമേരിക്കൻ ആക്ടിവിസ്റ്റ് ജാക്ക് പോസോബിക്, എല്ലാ വിദേശ വിദൂര തൊഴിലാളികൾക്കും ഔട്ട്‌സോഴ്‌സിങ്ങിനും തീരുവ ഏർപ്പെടുത്തണമെന്ന് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ റീപോസ്റ്റ് ചെയ്തത് ശ്രദ്ധേയമാണ്. ഇത്തരം നീക്കങ്ങൾ യുഎസ് ഭരണകൂടത്തിന്റെ നയ ദിശയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ ഐടി മേഖലയ്ക്ക് ഇത് വരുത്തിവെക്കാവുന്ന ആഘാതം വ്യക്തമല്ല.















