പാനിപൂരിയുടെ എണ്ണം കുറഞ്ഞു; റോഡിലിരുന്ന് അലറിക്കരഞ്ഞ് യുവതിയുടെ പ്രതിഷേധം

പാനിപൂരിയുടെ എണ്ണം കുറഞ്ഞു; റോഡിലിരുന്ന് അലറിക്കരഞ്ഞ് യുവതിയുടെ പ്രതിഷേധം
Share Email

ഗുജറാത്തിലെ വഡോദരയിൽ, പാനിപൂരിയുടെ എണ്ണം കുറഞ്ഞുപോയതിന്റെ പേര് പറഞ്ഞ് യുവതി വഴിയോര കച്ചവടക്കാരനോട് വഴക്കിട്ട് നടുറോഡിൽ അലറിക്കരഞ്ഞു. സംഭവം ഗതാഗത തടസ്സത്തിന് കാരണമായി. 20 രൂപയ്ക്ക് ആറ് പാനിപൂരികൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത കച്ചവടക്കാരൻ നാലെണ്ണം മാത്രമാണ് നൽകിയതെന്ന് യുവതി ആരോപിച്ചു. പ്രകോപിതയായ യുവതി, രണ്ട് പാനിപൂരികൾ കൂടി ലഭിക്കുന്നതുവരെ അനങ്ങില്ലെന്ന് വാശിപിടിച്ച് റോഡിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കച്ചവടക്കാരന്റെ വാഹനം അവിടെനിന്ന് മാറ്റണമെന്നും യുവതി ആവശ്യപ്പെട്ടു. ഈ സംഭവം ജനക്കൂട്ടത്തെ ആകർഷിക്കുകയും പലരും മൊബൈലിൽ വിഡിയോ പകർത്തുകയും ചെയ്തു.

യുവതിയുടെ പ്രതിഷേധം മൂലം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു, വാഹനങ്ങൾ യുവതിയുടെ ഇരുവശങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. തടസ്സം നീക്കാൻ പൊലീസ് സ്ഥലത്തെത്തി. കച്ചവടക്കാർ കൃത്യമായി കച്ചവടം നടത്തണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിനും ജനങ്ങൾക്കും മുന്നിൽ പൊട്ടിക്കരഞ്ഞു. ഒടുവിൽ, പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ, യുവതി ആവശ്യപ്പെട്ട രണ്ട് പാനിപൂരികൾ ലഭിച്ചോ എന്നതിൽ വ്യക്തതയില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി, വലിയ ചർച്ചകൾക്ക് വഴിവെച്ചു.

സമൂഹമാധ്യമങ്ങളിൽ വിഡിയോയ്ക്ക് താഴെ വിവിധ കമന്റുകളുമായി നെറ്റിസൺസ് എത്തി. ചിലർ ഇതിനെ “ഭ്രാന്ത്” എന്നും “നാടകം” എന്നും വിമർശിച്ചപ്പോൾ, മറ്റുചിലർ യുവതിയുടെ ആവശ്യം ന്യായമാണെന്ന് വാദിച്ചു. “അവൾ ഒരു ഭക്ഷണപ്രിയയാണ്, ഒന്നും പറഞ്ഞിട്ട് കാര്യമില്ല” എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. മറ്റൊരാൾ പ്രതിഷേധത്തിന്റെ രീതിയെ പരിഹസിച്ചെങ്കിലും, യുവതിയുടെ വികാരപ്രകടനം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി, വിവിധ അഭിപ്രായങ്ങൾക്ക് വഴിയൊരുക്കി.

Share Email
Top