ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ഒരു ഹൈസ്കൂൾ കോംപ്ലക്‌സിനുള്ളിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന (ജുമുഅ നമസ്കാരം) നടക്കുന്നതിനിടെയുണ്ടായ ഒന്നിലധികം സ്ഫോടനങ്ങളിൽ 55 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്.
നോർത്ത് ജക്കാർത്തയിലെ കെലാപ ഗാഡിംഗ് ഏരിയയിലെ ഒരു നാവിക സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന എസ്എംഎ 27 എന്ന സർക്കാർ ഹൈസ്കൂളിലെ പള്ളിയിലാണ് സംഭവം നടന്നത്. ഉച്ചയോടെ പ്രസംഗം തുടങ്ങാനിരിക്കെ കുറഞ്ഞത് രണ്ട് ഉഗ്ര സ്ഫോടനങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പ്രാദേശിക ടെലിവിഷൻ ചാനലുകളോട് പറഞ്ഞു. ചാരനിറത്തിലുള്ള പുക പള്ളിയിൽ നിറഞ്ഞതോടെ വിദ്യാർത്ഥികളും മറ്റുള്ളവരും പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുള്ള ഒരു പ്രതിയെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.














