സാറ്റുവിക ഡാന്‍സ് സ്‌കൂളിന്റെ പത്താം വാര്‍ഷിക ആഘോഷം പ്രൗഢഗംഭീരമായി

സാറ്റുവിക ഡാന്‍സ് സ്‌കൂളിന്റെ പത്താം വാര്‍ഷിക ആഘോഷം പ്രൗഢഗംഭീരമായി

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക് : യോങ്കേഴ്സ് ലിങ്കന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ സദസില്‍ ചടുലവും സുന്ദരവുമായ നൃത്തചുവടുകള്‍ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് സാറ്റുവിക ഡാന്‍സ് സ്‌കൂളിന്റെ പത്താം വാര്‍ഷിക ആഘോഷം പ്രൗഢഗംഭീരമായി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ആനന്ദത്തിന്റെ പൊന്‍തിളക്കം പകര്‍ന്നു നല്‍കി സാറ്റുവിക ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ വിസ്മയം തീര്‍ത്തപ്പോള്‍ ,അത് കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.

സാറ്റുവിക ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ നടന വിസ്മയം കാണികള്‍ക്ക് കലാസ്വാദനത്തിന്റെ മഹത്തായവിരുന്നാണ് നല്‍കിയത് . സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി ദേവിക ടീച്ചര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു ചിലങ്കകള്‍ പൂജിച്ചാണ് ചടങ്ങുള്‍ ആരംഭിച്ചത്. ഗണപതി സ്തുതിയോടുകൂടിയായിരുന്നു പരിപാടിയുടെ തുടക്കംകുറിച്ചത്.

സ്റ്റേറ്റ് സെനറ്റര്‍ ഷെല്ലി മേയര്‍, അസ്സംബ്ലിമാന്‍ നദീര്‍ സയേഗാ, ജോസെന്‍ ജോസഫ് ,മിത്രസ് രാജന്‍ ചീരന്‍ , മിത്രസ് ഷിറാസ് യുസഫ് , ഗണേഷ് നായര്‍ , ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ഡോ . ജയശ്രീ നായര്‍ , ശിവദാസന്‍ നായര്‍ , പോള്‍ ബ്ലിസ് , ബിനു ജോസഫ് പുള്ളിക്കല്‍ എന്നിവരും പങ്കെടുത്ത ആഘോഷപരിപാടിയില്‍ റ്റീനാ അറക്കാത്തു എം .സി ആയും പ്രവര്‍ത്തിച്ചു.

പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചു ‘ജനനി’ എന്ന തീം ആണ് തെരെഞ്ഞെടുത്തത്. അമ്മയാണ് ലോകം, ദേവി സങ്കല്പത്തിലും , ഭൂമി സങ്കല്പത്തിലും, നമ്മുടെ രാജ്യമായ ഇന്ത്യ എന്ന തീമില്‍ ആണ് ഓരോ ഡാന്‍സും ചിട്ടപ്പെടുത്തിയിരുന്നത്. അതുകൊണ്ടു തന്നെ നടന്‍ കലാരൂപങ്ങളായ തെയ്യം ഉള്‍പ്പെടെ നിരവധി കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡാന്‍സ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചത്.

ന്യൂ യോര്‍ക്കിലെയും ന്യൂ ജേഴ്സിയിലെയും സാറ്റുവിക ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് പത്താം വാര്‍ഷികം ആഘോഷിച്ചത് . സാറ്റുവിക ഡാന്‍സ് സ്‌കൂളിന്റെ പത്താം വാര്‍ഷികം അതി മനോഹരമായാണ് ആഘോഷിച്ചത്. ഇരുപത്തിയൊന്ന് വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന ദേവിക ടീച്ചറിന്റെ നിരന്തരമായ അഭ്യാസത്തിലൂടെ അത്ഭുതപ്രതിഭകളായി മാറിയ കുട്ടികളുടെ കലാ പ്രകടനങ്ങള്‍ ഒന്നിന് ഒന്ന് മെച്ചമായാണ് അനുഭവപ്പെട്ടത്.

ശരീര ഭാഷ കൊണ്ടും ലാളിത്യമാര്‍ന്ന അവതരണ ശൈലി കൊണ്ടും കാണികളില്‍ കലാസ്വാദനത്തിന്റെ നൂതനമായ തലങ്ങള്‍ സൃഷ്ടിച്ചണ് ഓരോ ഡാന്‍സും കടന്നുപോയത് . ഭാഷയുടെയും വേഷത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന നൃത്തങ്ങളാണ് ഓരോ കുട്ടികളും അവതരിപ്പിച്ചത് .

അഭിനയത്തില്‍ അഭിരുചിയുള്ള കുട്ടികളെ അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോസാഹിപ്പിക്കുന്ന ദേവിക ടീച്ചറിന്റെ പരിശ്രമത്തിന്റെ ഫലം ഓരോ കുട്ടികളുടെ നിര്‍ത്തചുവടുകളിലും കാണാമായിരുന്നു. ചടുലമായ നൃത്ത ചുവടുകളോടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഡാന്‍സ് പ്രോഗ്രാമുകള്‍,
പകരം വയ്ക്കാനില്ലാത്ത വേഷപ്പകര്‍ച്ചകളിലൂടെ അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത് കാണികളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കലാ പ്രകടങ്ങള്‍ ആയിരുന്നു ഓരോ കുട്ടിയുടെയും.

നൃത്തം എന്നത് എനിക്ക് ഒരു കലയല്ല, അത് എന്റെ ആത്മാവാണ് എന്ന് ഗുരു ദേവിക ടീച്ചര്‍ പറയുന്നു. ഓരോ ചുവടും ഒരു വികാരത്തിന്റെ പൊട്ടിത്തെറിയാണ്, ഓരോ ഭാവവും ഓരോ രസത്തെ ഉണര്‍ത്തുന്നു, ഓരോ ചുവടും ഒരു ലോകം സൃഷ്ടിക്കുന്നു. നൃത്തത്തിലൂടെ ഭൂമിയും ആകാശവും ഒന്നായി മാറുന്നു. ഡാന്‍സ് എനിക്ക് ജീവനും ജീവിതവുമാണ്.

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് ഗുരു ദേവിക ടീച്ചര്‍. ഏഴാം വയസില്‍ ഡാന്‍സ് പഠിച്ചു തുടങ്ങിയ ദേവിക ടീച്ചര്‍ പ്രമുഖരായ അനേകം ഗുരുക്കളില്‍ നിന്നും വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു .ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ ടീച്ചര്‍ നൃത്തം അവതരിപ്പിച്ചു. ഇന്ന് വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നര്‍ത്തകി. അമേരിക്കയില്‍ പത്താം വാര്‍ഷികം ആഘോഷിക്കുബോള്‍ നൃത്ത മേഘലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുകയാണ് ദേവിക ടീച്ചറും സാറ്റുവിക ഡാന്‍സ് സ്‌കൂളും.
The 10th anniversary celebration of Sattuvika Dance School was a grand success.

Share Email
LATEST excelnclexrn
More Articles
Top