ട്രംപിന് അതിനിർണായകം, വെനിസ്വേലൻ സൈനിക നീക്കത്തിന് തടയിടാൻ യുഎസ് സെനറ്റ്; വീണ്ടും വോട്ടെടുപ്പിലേക്ക്

ട്രംപിന് അതിനിർണായകം, വെനിസ്വേലൻ സൈനിക നീക്കത്തിന് തടയിടാൻ യുഎസ് സെനറ്റ്; വീണ്ടും വോട്ടെടുപ്പിലേക്ക്

വാഷിംഗ്ടൺ: വെനിസ്വേലയിൽ കോൺഗ്രസിന്‍റെ അനുമതിയില്ലാതെ കൂടുതൽ സൈനിക നടപടികൾ നടത്തുന്നതിൽ നിന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ തടയുന്നതിനുള്ള ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ സെനറ്റിൽ ഇന്ന് വീണ്ടും വോട്ടിന് വരുന്നു. കഴിഞ്ഞ ആഴ്ച അഞ്ച് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പിന്തുണയോടെ ഈ പ്രമേയം പ്രാഥമിക ഘട്ടം കടന്നിരുന്നു. എന്നാൽ തന്‍റെ അധികാരം പരിമിതപ്പെടുത്തുന്ന ഈ നീക്കത്തെ പരാജയപ്പെടുത്താൻ സെനറ്റർമാർക്ക് മേൽ ട്രംപ് കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.

വെനിസ്വേലയിലെ എണ്ണ ശേഖരം ലക്ഷ്യമിട്ടുള്ള ദീർഘകാല സൈനിക വിന്യാസത്തിന് തങ്ങൾ എതിരാണെന്നാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. വെനിസ്വേലയെ ഇനി അമേരിക്ക ‘ഭരിക്കുമെന്ന’ ട്രംപിന്‍റെ പ്രഖ്യാപനം ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിനിധി സഭയിലെ വിദേശകാര്യ സമിതി ഇന്ന് പ്രത്യേക യോഗം ചേരുന്നുണ്ട്.

നിക്കോളാസ് മഡൂറോയെ പുറത്താക്കിയതിന് ശേഷം വെനിസ്വേലയിൽ തടവിലായിരുന്ന നാല് അമേരിക്കൻ പൗരന്മാരെ ഇടക്കാല സർക്കാർ ഇന്ന് മോചിപ്പിച്ചു. മഡൂറോയുടെ കാലത്ത് ജയിലിലായവരെ വിട്ടയക്കുന്നത് പുതിയ ഭരണകൂടവും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായാണ് കാണുന്നത്. ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സർക്കാർ നൂറോളം രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനെ ‘സമാധാനത്തിലേക്കുള്ള ചുവടുവെപ്പ്’ എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.

Share Email
LATEST excelnclexrn
More Articles
Top