അമേരിക്കയിൽ മുപ്പത്തിയഞ്ചു വർഷമായി താമസിച്ചുവരുന്ന ഇന്ത്യൻ വംശജയായ മീനു ബത്രയെ എമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ടെക്സസിലെ താമസസ്ഥലത്ത് നിന്നുമാണ് എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ മീനു ബത്രയെ കസ്റ്റഡിയിലെടുത്തത്. 1984-ലെ സിഖ് വിരുദ്ധ കലാപത്തെത്തുടർന്ന് ഇന്ത്യ വിട്ട മീനു, ഒരു അഭയാർത്ഥിയായാണ് അമേരിക്കയിൽ എത്തിയത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി അവർ അമേരിക്കയിലാണ് താമസിക്കുന്നത്. മകൻ യുഎസ് സൈനികനായി സേവനമനുഷ്ഠിക്കുന്ന സാഹചര്യത്തിലും ഉണ്ടായ ഈ നടപടി വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.മീനു ബത്രയുടെ മകൻ നിലവിൽ യുഎസ് സൈന്യത്തിൽ അംഗമാണ്. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന ഒരാളുടെ കുടുംബത്തോട് അധികൃതർ ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്ന വാദമാണ് കുടുംബം ഉയർത്തുന്നത്.തടങ്കലിൽ കഴിയുന്ന സമയത്ത് ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് വളരെ മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്ന് മീനു ബത്ര ആരോപിക്കുന്നു. ശാരീരികമായും മാനസികമായും താൻ പീഡിപ്പിക്കപ്പെട്ടതായി അവർ പറഞ്ഞു. മീനുവിനെ ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്താനാണ് എമിഗ്രേഷൻ വകുപ്പിന്റെ നീക്കം. എന്നാൽ ഇത് തടയാൻ നിയമപരമായ പോരാട്ടം നടത്തുകയാണ് കുടുംബം. മുപ്പത്തിയഞ്ചു വർഷം മുമ്പ് എമിഗ്രേഷൻ കോടതി നൽകിയ ചില പഴയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അമേരിക്കൻ സൈന്യത്തിൽ മകൻ ജോലി ചെയ്തിട്ടും ഒരു സാധാരണ കുറ്റവാളിയെപ്പോലെയാണ് അമ്മയോട് അധികൃതർ പെരുമാറിയതെന്ന വാർത്ത സോഷ്യൽ മീഡിയയിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. മീനു ബത്രയെ വിട്ടയക്കണമെന്നും നാടുകടത്തൽ നടപടികൾ നിർത്തണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും സജീവമാണ്.
വർഷമായി അമേരിക്കയിൽ താമസിക്കുന്ന മീനു ബത്ര, മകൻ യുഎസ് സൈനികൻ, എമിഗ്രേഷൻ വിഭാഗം അറസ്റ്റിൽ പ്രതിഷേധം
April 17, 2026 5:36 pm













