വാഷിംഗ്ടൺ: നിലവിൽ നടന്നുവരുന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ചകളിൽ ഇറാന്റെ മിസൈൽ പദ്ധതികളും മേഖലയിലെ സായുധ സംഘങ്ങൾക്കുള്ള പിന്തുണയും ചർച്ചയാകുന്നില്ലെന്ന് മിഡിൽ ഈസ്റ്റ് വിദഗ്ധർ. രാഷ്ട്രീയ കൺസൾട്ടൻസി ഗ്രൂപ്പായ യുറേഷ്യ ഗ്രൂപ്പിലെ ഫിറാസ് മക്സദ് ആണ് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ഈ ആശങ്ക പങ്കുവെച്ചത്. ബാലിസ്റ്റിക് മിസൈലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചോ, മേഖലയിലെ സായുധ പ്രോക്സി ഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണ ഇറാൻ അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ ചർച്ചകളിൽ പരാമർശമില്ല.
ഇത്തരം സുരക്ഷാ ഭീഷണികൾ നേരിടാൻ ഗൾഫ് രാജ്യങ്ങൾ തനിയെ തയ്യാറെടുക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുറേനിയം സമ്പുഷ്ടീകരണത്തിലും ആണവ ശേഷിയിലുമുള്ള ഇറാന്റെ കടുത്ത നിലപാട് കാരണം കഴിഞ്ഞ ബുധനാഴ്ച ഇറാൻ സമർപ്പിച്ച സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയിരുന്നു. മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് വിഘാതം നിൽക്കുന്ന ഹൂതി വിമതർ ഉൾപ്പെടെയുള്ള സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണ അയൽരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
നേരത്തെ ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരെയും സൗദി അറേബ്യ, ഇസ്രായേൽ എന്നിവിടങ്ങളിലും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഇത്തരം വിഷയങ്ങൾ പരിഗണിക്കാതെ ഒരു സമാധാന കരാറിലെത്തുന്നത് മേഖലയിലെ ദീർഘകാല സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ പരിഷ്കരിച്ച സമാധാന നിർദ്ദേശം ഇറാൻ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെയും ഇറാന്റെയും ഈ കരുനീക്കങ്ങൾ ഗൾഫ് രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.















