ടെഹ്റാൻ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സംഘർഷങ്ങൾ കുറയ്ക്കാനുള്ള വഴികളുമാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തതെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
യുദ്ധം തുടങ്ങിയത് മുതൽ ഇറാനെതിരെ കടുത്ത നിലപാടായിരുന്നു യുഎഇ സ്വീകരിച്ചിരുന്നത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ തുടങ്ങിയതോടെ, യുഎഇ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും എംബസി അടയ്ക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തീർത്തും വഷളായ ഈ സാഹചര്യത്തിൽ നടന്ന ഉന്നതതല ഫോൺ സംഭാഷണം പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യകക്ഷിയായ യുഎഇ, ഇറാനുമായി നേരിട്ട് സംഭാഷണത്തിന് തയ്യാറായത് മേഖലയിലെ യുദ്ധാന്തരീക്ഷത്തിന് അയവു വരുത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.













