വാഷിംഗ്ടൺ: അമേരിക്കൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നയതന്ത്ര ലോകത്ത് ശ്രദ്ധേയമാകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ സമീപകാലത്ത് ഉടലെടുത്ത അസ്വാരസ്യങ്ങൾ മാറ്റിവെച്ച്, അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ വിഷയങ്ങളിലോ ഇറാൻ യുദ്ധത്തിലോ ബ്രിട്ടൻ കൂടുതൽ സഹകരണം നൽകണമെന്ന തന്‍റെ പഴയ ആവശ്യങ്ങൾ അദ്ദേഹം ഈ വേദിയിൽ ആവർത്തിച്ചില്ല എന്നത് ശ്രദ്ധേയമായി.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറെ മുൻപ് വിൻസ്റ്റൺ ചർച്ചിലിനോട് ഉപമിച്ച് ട്രംപ് നടത്തിയ വിവാദ പരാമർശങ്ങളും ഈ കൂടിക്കാഴ്ചയിൽ നിഴലിച്ചില്ല. പകരം, റണ്ണിമീഡിലെ പുൽമേടുകൾ മുതൽ ഫിലാഡൽഫിയയിലെ തെരുവുകൾ വരെ നീളുന്ന ഇരുരാജ്യങ്ങളുടെയും പങ്കിട്ട സംസ്‌കാരത്തെയും ചരിത്രത്തെയുമാണ് ട്രംപ് പ്രശംസിച്ചത്. വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ നടന്ന ചടങ്ങിൽ ചാൾസ് രാജാവിനും കാമില രാജ്ഞിക്കും ആവേശകരമായ സ്വീകരണമാണ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ചേർന്ന് നൽകിയത്.
ചരിത്രത്തിലാദ്യമായി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുന്ന ചാൾസ് രാജാവിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നയതന്ത്രപരമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, രാജകീയമായ പ്രോട്ടോക്കോളുകൾ പാലിച്ച് മികച്ച രീതിയിൽ ചടങ്ങ് പൂർത്തിയാക്കാൻ ട്രംപ് കാണിച്ച ജാഗ്രത അന്താരാഷ്ട്ര മാധ്യമങ്ങൾ എടുത്തുപറയുന്നുണ്ട്.















