ടെഹ്റാൻ: ഇറാൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക തുടരുന്ന നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാന്റെ പരമോന്നത സൈനിക കമാൻഡ് ആയ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് പ്രഖ്യാപിച്ചു. ഉപരോധം തുടരുകയാണെങ്കിൽ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ പ്രധാന പാതയായ ചെങ്കടലിലൂടെയുള്ള വ്യാപാരം അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ ഇറക്കുമതിയോ കയറ്റുമതിയോ അനുവദിക്കില്ലെന്ന് ഇറാന്റെ ഉന്നത സൈനിക കമാൻഡർ പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്ക ഈ നിലപാട് തുടരുന്നത് നിലവിലെ വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലേക്കുള്ള വഴിതുറക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഉപരോധം കടുപ്പിച്ച സാഹചര്യത്തിൽ ഇറാന്റെ ഈ പുതിയ പ്രഖ്യാപനം മേഖലയിലെ സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു വശത്ത് പാകിസ്താൻ വഴി സമാധാന ശ്രമങ്ങൾ നടക്കുമ്പോഴും മറുവശത്ത് യുദ്ധഭീഷണി ശക്തമാകുന്നത് ലോകരാഷ്ട്രങ്ങളെ ആശങ്കയിലാക്കുന്നു.













