തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭയിൽ ഇടം ലഭിക്കാതെ പോയതോടെ നിലപാട് പൂർണ്ണമായി മയപ്പെടുത്തി അണ്ണാ ഡിഎംകെ (AIADMK) വിമതവിഭാഗം രംഗത്തെത്തി. എടപ്പാടി പളനിസാമി തന്നെയാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന് വിമത നേതാവ് എസ്.പി. വേലുമണി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടി കൂടുതൽ ശക്തിപ്പെടണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും, അണ്ണാ ഡിഎംകെ പിളർത്തുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പാർട്ടിയിൽ ചില അഭിപ്രായഭിന്നതകൾ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (TVK) പിന്തുണച്ചതിനെക്കുറിച്ചും വേലുമണി വിശദീകരണം നൽകി. വിജയ്‌യെ പിന്തുണച്ചത് പുതിയ സർക്കാരിൽ മന്ത്രിയാകാൻ വേണ്ടിയല്ലെന്നും, തമിഴ്‌നാട്ടിലെ അന്നത്തെ പൊതു ജനവികാരത്തിനൊപ്പം നിലകൊണ്ടു എന്ന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യസാധ്യതകൾ മങ്ങിയതോടെ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുമെന്ന ഭയമാണ് വിമതരുടെ ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുൻപ് എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്ന വിഭാഗമാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. വിജയ്‌യുടെ മന്ത്രിസഭാ വികസനത്തിൽ മറ്റ് സഖ്യകക്ഷികൾക്ക് സ്ഥാനം ലഭിച്ചപ്പോഴും തങ്ങളെ പൂർണ്ണമായി അവഗണിച്ചതാണ് ഇവരെ പ്രതിരോധത്തിലാക്കിയത്. പാർട്ടി നേതൃത്വവുമായി അനുരഞ്ജനത്തിലെത്തി തങ്ങളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ വിമതർ.















