സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കേക്ക് നേരെ വധഭീഷണി. തനിക്ക് നേരെ നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നതായി അഭിജിത് ദീപ്കെ തന്നെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് പൂട്ടിപ്പോയതിന് പിന്നാലെയാണ് പുതിയ അക്കൗണ്ടിലൂടെ തനിക്ക് ലഭിച്ച വധഭീഷണിയുടെ വിവരങ്ങൾ ഇദ്ദേഹം പുറത്തുവിട്ടത്.
തനിക്ക് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും അഭിജിത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കോക്രോച്ച് ജനത പാർട്ടിയുടെ അക്കൗണ്ടുകളും പ്രവർത്തനങ്ങളും ഉടനടി നിർത്തിയില്ലെങ്കിൽ വകവരുത്തുമെന്നാണ് സന്ദേശങ്ങളിലെ പ്രധാന ഭീഷണി. സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വലിയ രീതിയിൽ ജനപ്രീതി നേടുകയും ഭരണകക്ഷിയായ ബിജെപിയെക്കാൾ കൂടുതൽ ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ഭീഷണികൾ വന്നിരിക്കുന്നത്.
മകന് നേരെയുള്ള നിരന്തരമായ വധഭീഷണികളെ തുടർന്ന് അഭിജിത് ദീപ്കെയുടെ രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെ യുവാക്കൾ ആരംഭിച്ച ഈ രാഷ്ട്രീയ പരിഹാസ കൂട്ടായ്മയ്ക്ക് ലഭിക്കുന്ന അമിത ജനപ്രീതിയാണ് ശത്രുക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകുന്നതുൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങാനാണ് സിജെപി നേതൃത്വത്തിന്റെ തീരുമാനം.















