ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനുള്ള അമേരിക്കൻ-ഇസ്രായേൽ യുദ്ധക്കപ്പലുകളുടെ നീക്കം തടഞ്ഞതായി ഇറാൻ വെളിപ്പെടുത്തി. തിങ്കളാഴ്ച പുറത്തിറക്കിയ സൈനിക പ്രസ്താവനയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് ഈ വിവരം പുറത്തുവിട്ടത്. ശത്രുരാജ്യങ്ങളുടെ ഡിസ്ട്രോയറുകൾ കടലിടുക്കിലേക്ക് കടക്കാൻ ശ്രമിച്ചതായും ഇറാന്റെ നാവികസേന നൽകിയ അതിശക്തവും വേഗത്തിലുള്ളതുമായ മുന്നറിയിപ്പിനെത്തുടർന്ന് ഈ നീക്കം പരാജയപ്പെട്ടെന്നുമാണ് ഇറാൻ അവകാശപ്പെടുന്നത്.
മേഖലയിൽ സംഘർഷം പുകയുന്നതിനിടെ പുറത്തുവന്ന ഇറാന്റെ ഈ അവകാശവാദത്തോടു പ്രതികരിക്കാൻ വൈറ്റ് ഹൗസോ യുഎസ് സെൻട്രൽ കമാൻഡോ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, തിങ്കളാഴ്ച മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനുള്ള നടപടികൾ തങ്ങളുടെ സൈന്യം ആരംഭിക്കുമെന്ന് സെൻട്രൽ കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ വെല്ലുവിളി.
മേഖലയുടെ സുരക്ഷയ്ക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഈ പ്രതിരോധ ദൗത്യം അത്യന്താപേക്ഷിതമാണെന്ന് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. കടൽമാർഗമുള്ള ഉപരോധം നിലനിർത്തുന്നതിനൊപ്പം തന്നെ വാണിജ്യ ഗതാഗതം സുഗമമാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നത് മിഡിൽ ഈസ്റ്റിൽ മറ്റൊരു വൻ സൈനിക ഏറ്റുമുട്ടലിന് കാരണമായേക്കുമോ എന്ന ആശങ്കയിലാണ് രാജ്യാന്തര സമൂഹം.















