ന്യൂഡൽഹി: ആഗോളതലത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായവും ആയുധങ്ങളും നൽകുന്നത് ഇറാനാണെന്ന കടുത്ത ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇറാനെതിരെ ആഞ്ഞടിച്ചത്. ഈ ഭൂമിയിൽ ഇറാനേക്കാൾ വലിയ രീതിയിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന മറ്റൊരു രാജ്യമില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു.
സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ അടിസ്ഥാന സൗകര്യങ്ങളും റോഡുകളും നിർമ്മിക്കുന്നതിനോ അല്ല ഇറാൻ പണം ചിലവഴിക്കുന്നത്. പകരം, മിഡിൽ ഈസ്റ്റിൽ ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ രൂപീകരിച്ചിട്ടുള്ള ‘ആക്സിസ് ഓഫ് റെസിസ്റ്റൻസ്’ എന്ന സായുധ ശൃംഖലയിലെ പ്രമുഖ സംഘടനകളായ ഹിസ്ബുള്ളയ്ക്കും ഹമാസിനും വേണ്ടിയാണ് ഇറാന്റെ സമ്പത്ത് മുഴുവൻ നിക്ഷേപിക്കുന്നത്. ഈ സംഘടനകൾക്ക് നൽകുന്ന നിരന്തരമായ പിന്തുണ പശ്ചിമേഷ്യയെ മുഴുവൻ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാൻ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന വിനാശകരമായ പ്രവർത്തനങ്ങൾ ലോകം സസൂക്ഷ്മം കാണുന്നുണ്ടെന്ന് റൂബിയോ ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ അവർ മൈനുകൾ നിക്ഷേപിക്കുകയും സാധാരണക്കാരായ ജനങ്ങൾ സഞ്ചരിക്കുന്ന അന്താരാഷ്ട്ര വാണിജ്യ കപ്പലുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ആഗോള സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായ ഇറാനെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.















