ന്യൂഡല്‍ഹി: ഇറാന്‍- അമേരിക്ക സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ യൂറോപ്പില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ചിലവേറുന്നു. പശ്ചിമേഷ്യന്‍ ആകാശപരിധി ഉപയോഗിക്കുന്നതില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മറ്റു ആകാശ പാതകള്‍ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ വിമാനങ്ങള്‍ കൂടുതല്‍ ദൂരമുള്ള വഴികളിലൂടെ തിരിച്ചുവിടുന്നത് യാത്രാസമയം കൂടുന്നതിനും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതിനും കാരണമായിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്ന് യൂറോപ്പ്, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര വിമാനങ്ങള്‍ സാധാരണയായി പശ്ചിമേഷ്യന്‍ആകാശപാതയെയാണ് ് ആശ്രയിക്കുന്നത്. എന്നാല്‍ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വിമാനക്കമ്പനികള്‍ ഈ ഭാഗങ്ങള്‍ ഒഴിവാക്കി മറ്റു മേഖലകളെ ആശ്രയിച്ചാണ്് സര്‍വ്വീസ് നടത്തുന്നത്.
ഇത് വിമാനങ്ങളുടെ യാത്രാ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഇന്ധനം ചെലവാകാന്‍ കാരണമാകുകയും ചെയ്യുന്നു. ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രധാന ട്രാന്‍സിറ്റ് ഹബ്ബുകളിലെ പ്രവര്‍ത്തനങ്ങളിലും ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
വിമാനങ്ങള്‍ തിരിച്ചുവിടുന്നതും വിമാന ഇന്ധനവില (ATF) വര്‍ദ്ധിച്ചതും ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായെന്ന് യാത്ര ഓണ്‍ലൈന്‍ ലിമിറ്റഡ് സീനിയര്‍ വിപി ഭരത് മാലിക് പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഏകദേശം 20-25% വര്‍ദ്ധിച്ചു.അമേരിക്കയിലേക്കുള്ള യാത്രകള്‍ക്ക് 25-30% വരെ അധിക തുക നല്‍കണം. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള നിരക്കിലും 5-12% വര്‍ദ്ധനവുണ്ടായിട്ടുണ്ട് .
ദൂരക്കൂടുതലും നിരക്കിലെ അനിശ്ചിതത്വവും കാരണം ഇന്ത്യന്‍ സഞ്ചാരികള്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതവും അടുത്തുള്ളതുമായ രാജ്യങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. തായ്ലന്‍ഡ്, ബാലി (ഇന്തോനേഷ്യ), വിയറ്റ്‌നാം, ജോര്‍ജിയ, മാലിദ്വീപ് എന്നിവയാണ് ഇപ്പോള്‍ സഞ്ചാരികളുടെ പ്രധാന പ്രിയപ്പെട്ട സ്ഥലങ്ങള്‍.
Iran-US conflict: Air travel costs to India increase sharply















