ലണ്ടൻ/ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന സൂചനകളെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നേക്കുമെന്ന വാർത്തകളാണ് വിപണിയെ സ്വാധീനിച്ചത്. എന്നാൽ ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും കരാർ ഉടനടി ഒപ്പുവെക്കാനുള്ള സാധ്യത കുറവാണെന്ന് ഇരുരാജ്യങ്ങളും പിന്നീട് വ്യക്തമാക്കുകയുണ്ടായി. തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഏകദേശം 6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ബ്രെന്റ് ക്രൂഡ്: ആഗോള എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില 6 ശതമാനം ഇടിഞ്ഞ് ബാരലിന് 97 ഡോളർ നിലവാരത്തിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച വിപണി വ്യാപാരം അവസാനിക്കുമ്പോൾ ഇത് ബാരലിന് 104 ഡോളർ ആയിരുന്നു. എങ്കിലും യുദ്ധം ആരംഭിക്കുന്നതിന് മുൻപുണ്ടായിരുന്ന 74 ഡോളറിനേക്കാൾ വളരെ ഉയർന്ന നിരക്കാണിത്.
ഡബ്ല്യുടിഐ ക്രൂഡ്: യുഎസ് മാനദണ്ഡമായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വിലയും 6 ശതമാനം ഇടിഞ്ഞ് ബാരലിന് 90 ഡോളറിലെത്തി. വെള്ളിയാഴ്ച ഇത് 97 ഡോളറായിരുന്നു.
ഓഹരി വിപണികളിൽ പ്രത്യാശ
അമേരിക്കയിൽ മെമ്മോറിയൽ ഡേ അവധിയായതിനാൽ തിങ്കളാഴ്ച യുഎസ് ഓഹരി വിപണികൾ പ്രവർത്തിച്ചില്ലെങ്കിലും, സമാധാന ചർച്ചകൾ നിക്ഷേപകർക്കിടയിൽ വലിയ ശുഭപ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ വൻ മുന്നേറ്റം നടത്തിയതിനാൽ, ചൊവ്വാഴ്ച അമേരിക്കൻ വിപണി വൻ നേട്ടത്തോടെയായിരിക്കും വ്യാപാരം ആരംഭിക്കുകയെന്നാണ് സൂചന.
യൂറോപ്യൻ വിപണികളും ഈ വാരത്തിൽ മികച്ച തുടക്കമാണ് കുറിച്ചത്. യൂറോസോണിലെ ഏറ്റവും വലിയ 50 കമ്പനികളുടെ സൂചികയായ ‘STOXX 50’ 1.75 ശതമാനം ഉയർന്നു. ഏഷ്യൻ വിപണികളിലും ഭൂരിഭാഗം ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധഭീതി ഒഴിഞ്ഞാൽ ആഗോള സമ്പദ്‌വ്യവസ്ഥ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.















