അഞ്ച് രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നോർവേ തലസ്ഥാനമായ ഓസ്ലോയിൽ എത്തിച്ചേർന്നു. എയർപോർട്ടിൽ വെച്ച് നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ അദ്ദേഹത്തെ നേരിട്ടെത്തി സ്വീകരിച്ചു. നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. തുടർന്ന് മെയ് 19-ന് നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെക്കൂടാതെ നോർവേ, ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണ് ഉച്ചകോടിയിൽ ഭാഗമാകുന്നത്.
നോർവേ സന്ദർശനത്തിന് മുന്നോടിയായി സ്വീഡനിലും നെതർലാൻഡ്സിലും പ്രധാനമന്ത്രി പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വീഡനുമായുള്ള ബന്ധം തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സനുമായുള്ള ചർച്ചയിൽ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള സംയുക്ത പദ്ധതികൾക്ക് അവിടെ തുടക്കമിട്ടിട്ടുണ്ട്.
നോർവേയിലെ ഇന്ത്യൻ സമൂഹം വൻ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ഒരുക്കിയത്. പരമ്പരാഗത സംഗീതവും നൃത്ത രൂപങ്ങളും അവതരിപ്പിച്ചാണ് പ്രവാസികൾ അദ്ദേഹത്തെ വരവേറ്റത്. കഴിഞ്ഞ വർഷം നടത്താനിരുന്ന നോർവേ സന്ദർശനം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നിരുന്നുവെന്നും, ആ കഠിനമായ ഘട്ടത്തിൽ ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം ഉറച്ചുനിന്ന് നോർവേ യഥാർത്ഥ സൗഹൃദം തെളിയിച്ചതായും ഒസ്ലോയിൽ വെച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു.














