ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കഴിഞ്ഞ ദിവസം ഏഴ് കപ്പലുകൾ കടന്നുപോയതായി ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ വെളിപ്പെടുത്തി. ഇതിൽ നാല് വാണിജ്യ കപ്പലുകളും മൂന്ന് വാണിജ്യേതര കപ്പലുകളുമാണ് ഉൾപ്പെടുന്നത്. മേഖലയിൽ വെടിനിർത്തൽ തുടരുന്ന പശ്ചാത്തലത്തിൽ കപ്പൽ ഗതാഗതം പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
പാകിസ്ഥാൻ, കൊമോറോസ് എന്നീ രാജ്യങ്ങളുടെ പതാക വഹിച്ച രണ്ട് കപ്പലുകൾ പടിഞ്ഞാറ് നിന്ന് കിഴക്ക് ഭാഗത്തേക്ക് ചരക്കുകളുമായി കടന്നുപോയി. പെട്രോളിയം ഉൽപ്പന്നങ്ങളും ഡ്രൈ ബൾക്ക് ചരക്കുകളുമാണ് ഇവയിലുണ്ടായിരുന്നത്. നിലവിൽ ഉയർന്ന സുരക്ഷാ ഭീഷണിയുള്ള കപ്പലുകളുടെ നീക്കം പരിമിതമാണെന്നും കുറഞ്ഞ സുരക്ഷാ ഭീഷണിയുള്ള കപ്പലുകളാണ് കടലിടുക്ക് ഉപയോഗിക്കുന്നതെന്നും കെപ്ലർ പുറത്തുവിട്ട സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.
ഏപ്രിൽ 22-ന് ശേഷം മേഖലയിൽ പുതിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായ വാർത്തയാണ്. എങ്കിലും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി മിക്ക കപ്പലുകളും ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുള്ള ട്രാഫിക് സെപ്പറേഷൻ സ്കീം പിന്തുടർന്നാണ് യാത്ര ചെയ്യുന്നത്. കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യത കുറയ്ക്കാൻ ഈ സുരക്ഷാ ക്രമീകരണം സഹായിക്കും. വെടിനിർത്തൽ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഈ പാത ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.















