ഇറാനെതിരെ വീണ്ടും യുദ്ധത്തിനുള്ള നീക്കം? 24 മണിക്കൂറിനുള്ളിൽ അമേരിക്ക ഇസ്രയേലിൽ എത്തിച്ചത് 6500 ടൺ ആയുധശേഖരം

ഇറാനെതിരെ വീണ്ടും യുദ്ധത്തിനുള്ള നീക്കം? 24 മണിക്കൂറിനുള്ളിൽ അമേരിക്ക ഇസ്രയേലിൽ എത്തിച്ചത് 6500 ടൺ ആയുധശേഖരം

ഇറാനെതിരായ വെടിനിർത്തൽ അവസാനിപ്പിച്ച് യുദ്ധം പുനരാരംഭിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,500 ടൺ ആയുധങ്ങളാണ് യുഎസ് ഇസ്രയേലിലെത്തിച്ചത്. രണ്ട് ചരക്കുകപ്പലുകളിലും നിരവധി വിമാനങ്ങളിലുമായി എത്തിയ ഈ പടക്കോപ്പുകൾ ഇറാനെതിരായ ശക്തമായ സൈനിക നീക്കത്തിന്റെ സൂചനയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 1.15 ലക്ഷം ടൺ ആയുധങ്ങൾ യുഎസ് ഇസ്രയേലിന് കൈമാറിക്കഴിഞ്ഞു.

ഇറാനെ ചർച്ചയ്ക്ക് പ്രേരിപ്പിക്കാൻ പാകത്തിൽ ചെറുതും എന്നാൽ ശക്തവുമായ ആക്രമണം നടത്താനാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പദ്ധതിയിടുന്നത്. ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് കപ്പൽ ഗതാഗതം നിയന്ത്രിക്കാനും നീക്കമുണ്ട്. എന്നാൽ ഇത്തരം നടപടികൾ നേരിട്ടുള്ള കരയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൈനിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈക്കലാക്കുക എന്ന ലക്ഷ്യവും അമേരിക്കൻ സൈന്യത്തിന്റെ ആലോചനയിലുണ്ട്.

സമാധാന ചർച്ചകൾ നടക്കുമ്പോഴും ഇസ്രയേലുമായി ചേർന്ന് യുഎസ് ആക്രമണം തുടരുന്നത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അമേരിക്കയെ തരിമ്പും വിശ്വസിക്കാനാവില്ലെന്നും ചർച്ചയുടെ മറവിൽ ആക്രമണം നടത്താനാണ് അവർ ശ്രമിക്കുന്നതെന്നും ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചു. ഇതിനകം രണ്ട് തവണ ചർച്ചകൾക്കിടെ ആക്രമണം ഉണ്ടായതിനാൽ ഇനിയൊരു നീക്കമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാന്റെ നിലപാട്.

അറുപത് ദിവസത്തിലേറെയായി തുടരുന്ന സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ഇറാനുമായി തങ്ങൾ യുദ്ധത്തിലല്ലെന്ന് യുഎസ് അവകാശപ്പെടുമ്പോഴും ഇസ്രയേലിലേക്കുള്ള ആയുധ പ്രവാഹം ഇതിന് വിരുദ്ധമായ ചിത്രമാണ് നൽകുന്നത്. മേഖലയിൽ പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

Share Email
Top