ടെഹ്‌റാൻ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് കരാർ ഒപ്പിടുന്നത് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടായേക്കാമെങ്കിലും, അത് നാളെത്തന്നെ സംഭവിക്കുമെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ചർച്ചകളിൽ നിർണ്ണായക മധ്യസ്ഥത വഹിക്കുന്ന പാകിസ്താന്റെ ഭാഗത്തുനിന്നും അനുകൂലമായ സൂചനകൾ വന്നതിന് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് വക്താവിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.
വരും ദിവസങ്ങളിൽ തന്നെ കരാർ ഒപ്പിടാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലെന്ന് വ്യക്തമാക്കിയ ബഗായ്, എന്നാൽ എതിർപക്ഷത്തിന്റെ നയങ്ങളിലെ അസ്ഥിരത കണക്കിലെടുത്ത് ഈ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. ഇത് ഇറാനും അമേരിക്കയും തമ്മിലുള്ള പൂർണ്ണമായ ഒരു അന്തിമ കരാറല്ല, മറിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന അഭിപ്രായവ്യത്യാസങ്ങൾ വ്യക്തമാക്കുന്നതും നിലവിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകുന്നതുമായ ഒരു ധാരണാപത്രം മാത്രമാണെന്നും ഇറാൻ വക്താവ് വിശദീകരിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ കരാറിന്റെ നിബന്ധനകൾക്ക് അന്തിമ രൂപമാകുമെന്ന് ശനിയാഴ്ച പാകിസ്താൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പ്രതികരണം. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളെക്കുറിച്ച് കൃത്യമായ വിവരമുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, നാളെ അവസാനത്തോടെയോ അല്ലെങ്കിൽ അതിന് മുൻപോ തന്നെ കരാറിന്റെ ഡിജിറ്റൽ ഒപ്പുവെക്കൽ പ്രക്രിയ പൂർത്തിയായേക്കുമെന്നാണ് സൂചന.















