ലെബനോനു നേരെ നടക്കുന്ന ഏതു ആക്രമണത്തിനും തിരിച്ചടി നല്കുമെന്നു ഇറാന്‍

ടെഹ്‌റാന്‍: ലെബനോനു നേരെ ഇസ്രയേലിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്ന ഏതു ആക്രമണത്തിനും തിരിച്ചടി നല്കുമെന്നു ഇറാന്‍. ലെബനോന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന് നേരെ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ അത് സമ്പൂര്‍ണ്ണമായ ഒരു യുദ്ധം വീണ്ടും ആരംഭിക്കുന്നതിന് കാരണമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്കി.

ലെബനന്‍ തലസ്ഥാനത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ ഒരിക്കലും നിശബ്ദമായിരിക്കില്ലെന്ന് തങ്ങള്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളെ ആക്രമിക്കുമെന്ന് ഇസ്രായേല്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ തന്നെ ഇറാന്‍ വളരെ ശക്തമായ ഒരു നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും, തിരിച്ചടികള്‍ക്കായി തങ്ങളുടെ സായുധ സേനയെ പൂര്‍ണ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണെന്നും ലെബനനിലെ അല്‍ മയാദീന്‍ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ അരാഗ്ചി വ്യക്തമാക്കി.

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അരാഗ്ചിയുടെ ഈ പ്രതികരണങ്ങള്‍.

ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും എങ്കിലും ചര്‍ച്ചകളില്‍ ഇതുവരെ വലിയ രീതിയിലുള്ള പുരോഗതികളൊന്നും കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും കൈമാറിയ കരാറിന്റെ കരട് രേഖകള്‍ രണ്ട് വിഭാഗവും ഇപ്പോഴും വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, അമേരിക്ക മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ കരട് രേഖയ്ക്ക് ഇറാന്‍ ഇതുവരെ തങ്ങളുടെ ഔദ്യോഗിക മറുപടി സമര്‍പ്പിച്ചിട്ടില്ലെന്ന് ഇറാന്റെ ചര്‍ച്ചാ പ്രതിനിധി സംഘവുമായി അടുത്ത വൃത്തങ്ങള്‍ ഫാര്‍സ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. വിഷയത്തില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും അന്തിമ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും ഈ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Iran vows to retaliate against any attack on Lebanon

Share Email
Top