റോം/ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിൽ തുടരുന്ന ഇറാൻ യുദ്ധത്തിന്റെ ആഘാതത്തിൽ ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകൾ കടുത്ത പട്ടിണിയിലേക്കും പട്ടിണി സമാനമായ സാഹചര്യങ്ങളിലേക്കും തള്ളപ്പെടുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക ഭക്ഷ്യ പദ്ധതി മുന്നറിയിപ്പ് നൽകി. നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ എണ്ണവില കുതിച്ചുയരുകയാണെങ്കിൽ ആഗോളതലത്തിൽ 4.5 കോടി (45 മില്യൺ) ആളുകൾ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാകുമെന്ന് കഴിഞ്ഞ മാർച്ചിൽ ഡബ്ല്യു.എഫ്.പി പ്രവചിച്ചിരുന്നു. ആ ആശങ്കകൾ ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് സംഘടന വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും ദുർബലമായ രാജ്യങ്ങളിൽ ഈ പ്രതിസന്ധി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഡബ്ല്യു.എഫ്.പി ഇന്ന് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സോമാലിയയിൽ 25 ലക്ഷം പേരും, ശ്രീലങ്കയിൽ 13 ലക്ഷം പേരും, അഫ്ഗാനിസ്ഥാനിൽ 23 ലക്ഷം പേരും പുതുതായി അടിസ്ഥാന ഭക്ഷ്യാവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഡബ്ല്യു.എഫ്.പിയുടെ ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ അനാലിസിസ് സർവീസ് ഡയറക്ടർ ജീൻ-മാർട്ടിൻ ബോവർ ഇതിനെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി: “മുൻകൂട്ടി നൽകുന്ന മുന്നറിയിപ്പുകൾക്ക് വിലയുണ്ടാകണമെങ്കിൽ ലോകം അതിനനുസരിച്ച് പ്രവർത്തിക്കണം. ഈ പ്രതിസന്ധി ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ഞങ്ങൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ അത് നമ്മുടെ കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും യുദ്ധത്തിന്റെ കേന്ദ്രബിന്ദുവിൽ നിന്ന് ഏറെ അകലെയുള്ള ലോകത്തിലെ ഏറ്റവും പാവപ്പെട്ട കുടുംബങ്ങളാണ് ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്.”
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വരും ദിവസങ്ങളിൽ ലഘൂകരിക്കപ്പെട്ടാൽ പോലും, യുദ്ധം വരുത്തിവെച്ച ഈ കടുത്ത ആഘാതങ്ങൾ വരും മാസങ്ങളിൽ കൂടുതൽ തീവ്രമായി തുടരുമെന്നാണ് ലോക ഭക്ഷ്യ പദ്ധതിയുടെ വിലയിരുത്തൽ. എണ്ണ വിപണിയിലെ അസ്ഥിരതയും ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളുമാണ് പാവപ്പെട്ട രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിച്ചിരിക്കുന്നത്.















