ടെൽ അവീവ്: അധിനിവേശം തുടരുന്ന വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ അതിക്രമം നടത്തുന്ന ഇസ്രായേലി കുടിയേറ്റ സംഘടനകൾക്ക് മേൽ ആറ് പടിഞ്ഞാറൻ രാജ്യങ്ങൾ സംയുക്തമായി ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങളെ ശക്തമായി അപലപിച്ച് ഇസ്രായേൽ. വിദേശ സർക്കാരുകളുടെ ഈ നടപടികൾ തികച്ചും അപമാനകരമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. “ഇസ്രായേൽ പൗരന്മാർക്കും സംഘടനകൾക്കും ഒരു ഗവൺമെന്റ് മന്ത്രിക്കുമെതിരെ (ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്) വിദേശ സർക്കാരുകൾ സ്വീകരിച്ച അപമാനകരമായ നടപടികളെ ഇസ്രായേൽ പൂർണ്ണമായും തള്ളിക്കളയുന്നു,” മന്ത്രാലയ വക്താവ് ഓറൻ മർമോർസ്റ്റൈൻ പ്രസ്താവനയിൽ പറഞ്ഞു.
പലസ്തീനികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ എന്ന പേരിലാണ് ഈ ഉപരോധങ്ങളെങ്കിലും ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി. “ഇസ്രായേൽ മണ്ണിൽ ജൂതന്മാർക്ക് താമസിക്കാനുള്ള അവകാശത്തെയും ഇസ്രായേൽ-പലസ്തീൻ തർക്കത്തെയും സംബന്ധിച്ച് തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിത്. അക്രമത്തിനെതിരെയുള്ള നടപടികൾ എന്നത് ഈ രാഷ്ട്രീയ നീക്കത്തെ മറയ്ക്കാനുള്ള ഒരു അലങ്കാരം മാത്രമാണ്,” വക്താവ് കൂട്ടിച്ചേർത്തു.
ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, നോർവേ എന്നീ ആറ് പടിഞ്ഞാറൻ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കിലെ കുടിയേറ്റ അക്രമങ്ങൾക്ക് ധനസഹായം നൽകുന്ന സംഘടനകൾക്കെതിരെ സംയുക്തമായി ഉപരോധം പ്രഖ്യാപിച്ചത്. പലസ്തീനികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുന്നതിനും ഇസ്രായേൽ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കാത്ത പക്ഷം, ശക്തമായ തുടനടപടികളുമായി മുന്നോട്ട് പോകുമെന്നും ഈ ആറ് രാജ്യങ്ങളും ഇസ്രായേലിന് കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















