മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും സി.എം.ആർ.എൽ (CMRL) കമ്പനിയും തമ്മിൽ നടത്തിയ ഇടപാടുകളുടെ നിർണ്ണായക രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാൻ പിഎംഎൽഎ (PMLA) കോടതി ഉത്തരവിട്ടു. കേതുല്യമായ 134 രേഖകളും ഇഡിക്ക് നൽകണമെന്ന ആവശ്യത്തിനെതിരെ സി.എം.ആർ.എൽ ഉന്നയിച്ച ശക്തമായ എതിർപ്പുകൾ കോടതി പൂർണ്ണമായും തള്ളി. നിലവിൽ എസ്.എഫ്.ഐ.ഒ (SFIO) നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണെന്നും അതിനാൽ ഇഡിയുടെ ആവശ്യം പരിഗണിക്കരുതെന്നുമായിരുന്നു സി.എം.ആർ.എല്ലിന്റെ പ്രധാന വാദം.
എന്നാൽ സി.എം.ആർ.എൽ ഈ കേസിൽ പ്രതിസ്ഥാനത്തുള്ളവരാണെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവ് പ്രകാരം വിവാദ ഇടപാടുകളുമായി ബന്ധപ്പെട്ട 134 രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ എസ്.എഫ്.ഐ.ഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്.എഫ്.ഐ.ഒ ഹാജരാക്കുന്ന ഈ രേഖകൾ പിന്നീട് കോടതി വഴി ഇഡിക്ക് കൈമാറാനാണ് നിലവിലെ തീരുമാനം. ഇഡി അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കോടതിയുടെ ഈ പുതിയ ഉത്തരവ് കേസന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവാകും.















