എം എൽ സി എൽസ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് അധികൃതർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വീണ്ടും കടുത്ത ആശങ്ക രേഖപ്പെടുത്തി. കപ്പലിൽ നിന്ന് രണ്ട് കണ്ടെയ്നറുകൾ ഇതിനകം ചോർന്നിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഇവ ഇപ്പോൾ സുരക്ഷിതമാണോ എന്ന് ചോദ്യം ചെയ്തു. വലിയ തിരമാലകളിൽ പെട്ട് ഈ കണ്ടെയ്നറുകൾ കരയിലേക്ക് അടിഞ്ഞ് ആരെങ്കിലും തുറന്നാൽ ഉണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നും കോടതി ആരാഞ്ഞു. വിഷയത്തിൽ കോടതിക്ക് കണ്ണടച്ചിരിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
കടലിലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് കൃത്യമായ ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് കോടതി രണ്ടാഴ്ചത്തെ സാവകാശം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഡിജി ഷിപ്പിങ്ങും സംയുക്തമായി യോഗം ചേർന്ന് വിഷയത്തിൽ അടിയന്തര തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് കൂടുതൽ വാദത്തിനായി അടുത്ത മാസം 15-ലേക്ക് മാറ്റി.















