നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചു. മുൻപ് നടന്ന വസ്തുതാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ തൃപ്തയല്ലെന്ന് വ്യക്തമാക്കിയാണ് അതിജീവിത പുതിയ ഹർജി ഫയൽ ചെയ്തത്.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ പുനരന്വേഷണം വേണം.
കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും, ഇതിനു പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സുപ്രീംകോടതിയിലെ പ്രമുഖ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ ഈ പുതിയ ഹർജി സമർപ്പിച്ചത്. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ സമർപ്പിക്കപ്പെട്ട അന്വേഷണ റിപ്പോർട്ട് കുറ്റക്കാരെ സംരക്ഷിക്കുന്നതാണെന്നും അത് റദ്ദാക്കണമെന്നുമാണ് അതിജീവിതയുടെ നിലപാട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പെൻഡ്രൈവിലേക്ക് പകർത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച്, നീതിപൂർവമായ വിചാരണ ഉറപ്പാക്കുക എന്നതാണ് ഹർജിയിലൂടെ ലക്ഷ്യമിടുന്നത്.















