ലോകം ആശ്വസിക്കുന്നു, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു; ആഗോള വിപണിയിലേക്ക് കൂടുതൽ ഇന്ധനമെത്തും

ലോകം ആശ്വസിക്കുന്നു, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു; ആഗോള വിപണിയിലേക്ക് കൂടുതൽ ഇന്ധനമെത്തും

ലണ്ടൻ: അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും താഴോട്ട്. ഇറാൻ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ സൈനിക നീക്കം പുനരാരംഭിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെ തുടർന്ന് താൽക്കാലികമായി ഉയർന്ന എണ്ണവിലയാണ് കരാർ യാഥാർത്ഥ്യമായതോടെ വീണ്ടും ഇടിഞ്ഞത്.

ആഗോള എണ്ണവിലയുടെ മാനദണ്ഡമായ ബ്രെൻഡ് ക്രൂഡ് വില ബാരലിന് 1.53 ഡോളർ (1.9 ശതമാനം) ഇടിഞ്ഞ് 78.02 ഡോളറിലെത്തി. തുടർച്ചയായ ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയ എണ്ണവില, ബുധനാഴ്ച ട്രംപിന്റെ കടുത്ത പ്രസ്താവനയ്ക്ക് പിന്നാലെ പെട്ടെന്ന് ഉയർന്നിരുന്നു. ഇറാൻ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ “വീണ്ടും ബോംബുകൾ വർഷിക്കാൻ” അമേരിക്ക ഒട്ടും മടിക്കില്ലെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 81 ഡോളറിന് മുകളിലേക്ക് കുതിച്ചിരുന്നു.

എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി താൽക്കാലിക സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ വിപണിയിലെ ആശങ്കകൾ മാറുകയും എണ്ണവില വീണ്ടും താഴേക്ക് വരികയുമായിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുന്നതോടെ ആഗോള വിപണിയിലേക്ക് കൂടുതൽ ഇന്ധനമെത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.

Share Email
LATEST excelnclexrn
Top