ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുന്നതിനിടെ പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാനുമായി ഫോണിൽ നിർണ്ണായക ചർച്ച നടത്തി. മിഡിൽ ഈസ്റ്റിൽ അതിവേഗം മാറിമറിയുന്ന പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ ഇരുനേതാക്കളും വിശദമായി വിലയിരുത്തി.
വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ ഒരു പൊതുസമാധാന ധാരണയിലെത്തുന്നതിനായി സമീപദിവസങ്ങളിലുണ്ടായ ആശാവഹമായ പുരോഗതിയെ ഇരു വിദേശകാര്യ മന്ത്രിമാരും സ്വാഗതം ചെയ്തതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം ഒഴിവാക്കാനും സമാധാന കരാർ യാഥാർത്ഥ്യമാക്കാനുമുള്ള ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്നത് പാകിസ്താനാണ്. ചർച്ചകളുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം കൂടിയാലോചനകൾ നടത്തുന്ന മിഡിൽ ഈസ്റ്റിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് തുർക്കി. ഈ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മേധാവികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമേറുന്നത്.















