താരസംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ പദവിക്ക് പിന്നാലെ പ്രാഥമിക അംഗത്വവും രാജിവെച്ചതായി നടി ശ്വേത മേനോൻ വ്യക്തമാക്കു. താനടക്കമുള്ള 17 അംഗ ഭരണസമിതി ഒന്നടങ്കം ഒഴിഞ്ഞത് വലിയ ഗൂഢാലോചനയെത്തുടർന്നാണെന്നും കുറ്റാരോപിതരായ ചില ആളുകളുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനാണ് ജനറൽ ബോഡിയിൽ ശ്രമം നടന്നതെന്നും അവർ തുറന്നടിച്ചു. അവിശ്വാസ പ്രമേയം കൊണ്ടുവന്ന് തങ്ങളെ പുറത്താക്കാൻ നോക്കിയതായും പാവയായി ഇരുന്നാൽ മാത്രമേ ഭരിക്കാൻ പറ്റൂ എന്ന നില വന്നതിനാലാണ് പടിയിറങ്ങുന്നതെന്നും അവർ വ്യക്തമാക്കി.
ഭരണസമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ മെയ് ഒന്നിന് ആരെയും അറിയിക്കാതെ മുങ്ങിപ്പോയതാണ് നിലവിലെ പ്രതിസന്ധികൾക്ക് തുടക്കമിട്ടതെന്ന് ശ്വേത വെളിപ്പെടുത്തി. മുൻ കമ്മിറ്റിയിലെ ബാബുരാജ് ചെയ്ത പല കാര്യങ്ങളിലും വലിയ ക്രമക്കേടുകളുണ്ടെന്നും സംഘടനയുടെ അന്തസ്സ് ഓർത്ത് ഇതുവരെ പുറത്തുപറയാതിരുന്ന അത്തരം കാര്യങ്ങൾ വൈകാതെ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വനിതാ നേതൃത്വത്തിന്റെ പ്രശ്നം കൊണ്ടല്ല താൻ പടിയിറങ്ങുന്നതെന്നും സ്വന്തം വ്യക്തിത്വം പണയം വെച്ച് ആരുടെയും കൈപ്പാവയാകാൻ തനിക്ക് കഴിയില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു. അജണ്ട വെച്ചുള്ള വേട്ടയാടലിൽ പ്രതിഷേധിച്ചാണ് പൂർണ്ണമായ രാജി. ശ്വേത മേനോന്റെ കടുത്ത പ്രതികരണങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുൻ പ്രസിഡന്റ് മോഹൻലാൽ യോഗസ്ഥലത്തുനിന്നും മടങ്ങി.















