ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഹൊസൈനി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകളുടെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ കൊല്ലപ്പെട്ട് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഖബറടക്ക ചടങ്ങുകളുടെ വിശദാംശങ്ങൾ പുറത്തുവരുന്നത്. രാജ്യത്തിന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ജൂലൈ 4-ന് വിലാപയാത്രയോടെ ചടങ്ങുകൾ ആരംഭിക്കുമെന്നും, ജൂലൈ 9-ന് വടക്കുകിഴക്കൻ നഗരമായ മഷ്ഹദിൽ ഖബറടക്കം നടക്കുമെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഔദ്യോഗിക വിവരങ്ങൾ പ്രകാരം തലസ്ഥാനമായ ടെഹ്‌റാനിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പൊതുദർശനവും യാത്രയയപ്പ് ചടങ്ങുകളുമാണ് ആദ്യം ക്രമീകരിച്ചിരിക്കുന്നത്. ഇതിന് ശേഷം ടെഹ്‌റാൻ നഗരത്തിലൂടെ വലിയ വിലാപയാത്ര നടക്കും. തൊട്ടടുത്ത ദിവസം പവിത്ര നഗരമായ ഖുമിലും രണ്ടാമതൊരു വിലാപയാത്ര സംഘടിപ്പിക്കും. തുടർന്ന് ജൂലൈ 9-ന് മഷ്ഹദ് നഗരത്തിൽ എത്തിക്കുന്ന ഭൗതികശരീരം, അവിടെയുള്ള ലോകപ്രശസ്തമായ പവിത്ര തീർത്ഥാടന കേന്ദ്രത്തിൽ (ഇമാം റിസ ഷ്രൈൻ) ഖബറടക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഇറാന്റെ പരമാധികാരിയായിരുന്ന തീവ്രനിലപാടുകാരനായ ആയത്തുള്ള അലി ഖമേനി, ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.
അദ്ദേഹത്തിന്റെ മരണം ഇറാനിലെ ഭരണാനുകൂലികൾക്കിടയിൽ വലിയ ആഘാതമുണ്ടാക്കിയപ്പോൾ, നിലവിലെ ഭരണകൂടത്തെ എതിർക്കുന്ന ഒരുവിഭാഗം ജനങ്ങൾക്കിടയിൽ അത് വലിയ ആഘോഷങ്ങൾക്കും വഴിവെച്ചിരുന്നു. ഖമേനിയുടെ മരണത്തിന് തൊട്ടുപിന്നാലെ 88 അംഗ വിദഗ്ദ്ധ സമിതി (അസംബ്ലി ഓഫ് എക്സ്പെർട്ട്സ്) അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു. പുതിയ പദവി ഏറ്റെടുത്ത ശേഷം മുജ്തബ ജനങ്ങൾക്കായി ചില സന്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.















