പാരീസ്: ഇറാനുമായി ഒപ്പുവെക്കാനിരിക്കുന്ന ചരിത്രപരമായ സമാധാന കരാറിന്റെ പൂർണ്ണരൂപം യുഎസ് കോൺഗ്രസിന്റെ (അമേരിക്കൻ പാർലമെന്റ്) പരിശോധനയ്ക്കായി സമർപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 (G7) ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിൽ ഇത്തരമൊരു കാര്യം തന്റെ ചിന്തയിൽ ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ അത് നല്ലൊരു ആശയമായി തോന്നുന്നുവെന്നും ട്രംപ് വ്യക്തമാക്കി. “അതെ, ഞാൻ ഇത് കോൺഗ്രസിന് അയക്കും. ഇതിനുമുമ്പ് ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നതേയില്ല, പക്ഷേ ഇപ്പോൾ ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു. കരാറിന്റെ പൂർണ്ണരൂപം പരിശോധനയ്ക്കായി കോൺഗ്രസിന് കൈമാറും,” ട്രംപ് പറഞ്ഞു.
അമേരിക്കൻ നിയമപ്രകാരം ഇറാനുമായുള്ള ഏത് ആണവക്കരാറും കോൺഗ്രസിന്റെ പരിശോധനയ്ക്കും വോട്ടിംഗിനും വിധേയമാക്കേണ്ടതുണ്ടെന്ന് ട്രംപിന്റെ അടുത്ത അനുയായിയും സെനറ്ററുമായ ലിൻഡ്സെ ഗ്രഹാം ഞായറാഴ്ച ഓർമ്മിപ്പിച്ചിരുന്നു. 2015-ലെ ‘ഇറാൻ ന്യൂക്ലിയർ അഗ്രീമെന്റ് റിവ്യൂ ആക്ട്’ പ്രകാരമാണ് ഈ നടപടിക്രമം അനിവാര്യമാകുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ അന്തിമ കരാർ കോൺഗ്രസിന് മുന്നിൽ അവതരിപ്പിക്കുന്ന പ്രക്രിയയിൽ വാൻസും അദ്ദേഹത്തിന്റെ ചർച്ചാ പങ്കാളികളും ഭാഗമാകുമെന്ന് താൻ കരുതുന്നതായും ഗ്രഹാം കൂട്ടിച്ചേർത്തു.
അതേസമയം, യു.എഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം ഇരുന്നുകൊണ്ട് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്കെതിരെ ട്രംപ് പരിഹാസം ഉന്നയിച്ചു. “എനിക്ക് ഈ കരാറിന് കോൺഗ്രസിന്റെ അംഗീകാരം വേണ്ട എന്ന് പറഞ്ഞുകൊണ്ട് ഇത് അയക്കുകയാണെങ്കിൽ, ഡെമോക്രാറ്റുകൾ ഇതിന് വേഗത്തിൽ അംഗീകാരം നൽകും. കാരണം ഞാൻ എന്ത് പറയുന്നോ, അതിന് നേരെ വിപരീതമായി പ്രവർത്തിക്കാനാണ് അവർക്ക് താല്പര്യം,” ട്രംപ് തമാശരൂപേണ പറഞ്ഞു. വരാനിരിക്കുന്ന വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിന് ശേഷമായിരിക്കും ഇത് കോൺഗ്രസിന്റെ പരിഗണനയ്ക്ക് വിടുക.















