വാഷിംഗ്ടൺ/മനാമ: ഇറാനെതിരെയുള്ള സാമ്പത്തിക-സൈനിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ കപ്പൽ ഉപരോധം അതീവ കർശനമാക്കി അമേരിക്ക. കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച 136 അന്താരാഷ്ട്ര കപ്പലുകൾ യു.എസ് സൈന്യം തടഞ്ഞ് തിരിച്ചുവിട്ടതായും, നിർദ്ദേശം ലംഘിച്ച 9 കപ്പലുകളെ പ്രവർത്തനരഹിതമാക്കിയതായും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നു. വാഷിംഗ്ടൺ പ്രഖ്യാപിച്ച ഉപരോധം പൂർണ്ണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ കടുത്ത നടപടിയെന്ന് യു.എസ് സൈന്യം അറിയിച്ചു. ഒഫീഷ്യൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴിയാണ് സെൻട്രൽ കമാൻഡ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.
“ഇറാനെതിരെയുള്ള ഉപരോധം ശക്തമായി നടപ്പിലാക്കുന്നതിനായി യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലുകളും വ്യോമസേനാ വിഭാഗങ്ങളും ഈ മേഖലയിലെ സമുദ്ര അതിർത്തികളിൽ നിരന്തരമായി പട്രോളിംഗ് തുടരുകയാണ്,” സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. യു.എസും ഇറാനും തമ്മിൽ ആണവ പദ്ധതികൾ നിർത്തലാക്കുന്നതിനെക്കുറിച്ചും വെടിനിർത്തലിനെക്കുറിച്ചും ജനീവയിൽ ഉൾപ്പെടെ ചർച്ചകൾ നടക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കടലിൽ അമേരിക്ക ഉപരോധം കടുപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ യു.എസ് വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ എണ്ണക്കയറ്റുമതിയും മറ്റ് വാണിജ്യ നീക്കങ്ങളും പൂർണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ് നേവിയുടെ ഈ അസാധാരണ നടപടി. ആഗോള എണ്ണ വിപണിയെയും മിഡിൽ ഈസ്റ്റിലെ ചരക്കുഗതാഗതത്തെയും ഈ ഉപരോധം വരും ദിവസങ്ങളിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.















