പാകിസ്താനിൽ നിന്ന് തങ്ങൾ പൂർണ്ണമായി സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ എന്ന പ്രസ്താവനയിലാണ് ഈ നിർണ്ണായക പ്രഖ്യാപനമുള്ളത്. ബലൂചിസ്ഥാൻ മേഖലയുടെ 85 ശതമാനവും നിലവിൽ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും സംഘാടകർ അവകാശപ്പെടുന്നു.
പുതിയ രാഷ്ട്ര പ്രഖ്യാപനത്തിന് പിന്നാലെ സ്വന്തമായ ഭരണസംവിധാനങ്ങളും പ്രാബല്യത്തിൽ വരുത്തിയതായി ഇവർ വ്യക്തമാക്കുന്നു. ‘മാ ചുക്കൈൻ ബലൂചാനി’ എന്ന ദേശീയ ഗാനവും, സ്വന്തമായി ദേശീയ പതാകയും, ‘ബലൂചി ഫലൂസ്’ എന്ന പേരിലുള്ള പുതിയ കറൻസിയും ഇവർ സ്വീകരിച്ചു കഴിഞ്ഞു. മേഖലയിലെ സ്വർണ്ണം, ചെമ്പ്, കൽക്കരി ഖനികളുടെയും പ്രകൃതിവാതക പാടങ്ങളുടെയും പൂർണ്ണ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായും പ്രസ്താവനയിലുണ്ട്.
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ പാക് സൈന്യത്തിൽ നിന്നും പോലീസ് സേനകളിൽ നിന്നും ബലൂചികളും പഷ്തൂണുകളുമായ ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജി വെച്ച് ബലൂചിസ്ഥാൻ പക്ഷത്ത് ചേരുന്നതായി റിപ്പോർട്ടുകളുണ്ട്. ആധുനിക യുദ്ധവിമാനങ്ങളോ ടാങ്കുകളോ തങ്ങളുടെ പക്കലില്ലെങ്കിലും സ്വന്തം മണ്ണ് സംരക്ഷിക്കാൻ തങ്ങൾ പ്രാപ്തരാണെന്നും, ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര അയൽരാജ്യമായി അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
അതേസമയം, ജനങ്ങൾ പാക് സൈന്യത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച് അറിയിച്ചെങ്കിലും ഈ പ്രസ്താവനകളുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വിപ്ലവകരമായ ഈ സംഭവവികാസങ്ങളോട് പാകിസ്താൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
















