ടെഹ്റാൻ: അമേരിക്ക നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങളുടെയും സംഘർഷസാധ്യതകളുടെയും പശ്ചാത്തലത്തിൽ ഇറാന്റെ നാല് പ്രവിശ്യകളിൽ നടക്കേണ്ടിയിരുന്ന സ്കൂൾ പൊതുപരീക്ഷകൾ മാറ്റിവെച്ചതായി റിപ്പോർട്ട്. ഹോർമോസ്ഗാൻ, ബുഷെർ, ഖുസെസ്ഥാൻ, സിസ്താൻ-ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഫൈനൽ പരീക്ഷകളാണ് നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാറ്റിവെച്ചിരിക്കുന്നത്. അതേസമയം രാജ്യത്തെ മറ്റ് പ്രവിശ്യകളിലെ പരീക്ഷകൾ നിശ്ചയിച്ചതുപോലെ തന്നെ സാധാരണ നിലയിൽ തുടരുമെന്ന് ഇറാന്റെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത ആഴ്ചയ്ക്കുള്ളിൽ പുതിയൊരു സമാധാന കരാറിൽ എത്തിച്ചേരാത്തപക്ഷം ഇറാന്റെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ കനത്ത ബോംബാക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ മുന്നറിയിപ്പുകൾക്ക് മുന്നേ തന്നെ, ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലുള്ള വിവിധ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് അമേരിക്ക ഇതിനകം തന്നെ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. തീരദേശ നഗരങ്ങളിലെ ജനങ്ങളാണ് നിലവിൽ ഈ വ്യോമാക്രമണങ്ങളുടെ ദുരന്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്.















