തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സർക്കാർ. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. ഇനി മുതൽ ആധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ (DBT) വഴി മാത്രമായിരിക്കും ക്ഷേമ പെൻഷനുകൾ നൽകുക. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് തത്വത്തിൽ അംഗീകാരം നൽകി ഉത്തരവിറക്കി.
പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ ഗുണഭോക്താക്കളുടെ വീടുകളിലെത്തി പെൻഷൻ നൽകുന്ന രീതിക്കും നിയന്ത്രണമുണ്ടാകും. കിടപ്പുരോഗികൾ ഉൾപ്പെടെ വീട്ടിലെത്തിച്ചില്ലെങ്കിൽ പെൻഷൻ വാങ്ങാൻ സാധിക്കാത്ത, പൂർണ്ണമായും ഒഴിവാക്കാനാകാത്ത വിഭാഗങ്ങൾക്ക് മാത്രമായി വീടുകളിലെ വിതരണം പരിമിതപ്പെടുത്തും. നിലവിൽ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ വഴിയാണ് പെൻഷൻ തുക വീടുകളിൽ എത്തിച്ചു നൽകിയിരുന്നത്.
അതേസമയം, പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, വീടുകളിൽ പെൻഷൻ എത്തിക്കുന്നതിന് നൽകിയിരുന്ന ഇൻസെന്റീവ് ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ഉത്തരവ് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.
















